തൃശൂർ: ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയ സംഭവം വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിൽ വളരെ ആസൂത്രിതമായ നീക്കം നടന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിൽ ഒന്നാണ് തൃശൂർ പൂരം. കൃത്യമായ ആചാര രീതികളിലൂടെയാണ് അത് നടക്കുന്നത്. കേവലം ഒരു സർക്കസ് പരിപാടി നടക്കുന്ന തരത്തിൽ തൃശൂർ പൂരത്തെ കാണാൻ സാധിക്കില്ല. ലക്ഷക്കണക്കിന് ആളുകൾ അവിടെയെത്തുന്നുണ്ടെങ്കിലും അതിന്റെ ആചാരങ്ങൾ വളരെ ചിട്ടയോട് കൂടിയുള്ളതാണ്. കുടമാറ്റത്തിന്റെയും, എഴുന്നള്ളിപ്പിന്റെയും, വെടിക്കെട്ടിന്റെയുമെല്ലാം സമയം ഇതിനെല്ലാം ഓരോ വ്യവസ്ഥാപിതമായ ആചാര രീതകളുണ്ട്. സർക്കാരും പൊലീസും ചേർന്ന് ബോധപൂർവ്വം അതിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്.
വിശ്വാസികളോടുള്ള ഒരു വലിയ കടന്നുകയറ്റമാണ് സർക്കാർ നടത്തിയത്. ആചാരങ്ങളിൽ തുടർച്ചയായി സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് വിശ്വാസങ്ങളിലേക്ക് കടന്നുകയാറാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ ഇന്നലെ സർക്കാർ കാണിച്ച തിടുക്കം ഒരു വിഭാഗം ജനങ്ങളോടുള്ള വെല്ലുവിളിയാണ്, വിശ്വാസ പ്രമേയങ്ങളോടുള്ള കടന്നുകയറ്റമാണ്. ഇത് ഒരു തരത്തിലും അനുവദിക്കാനാകുന്നതല്ല. ബോധപൂർവ്വം ഇൗ സംഭവത്തിൽ ആസൂത്രണങ്ങൾ നടന്നിരുന്നോ എന്നും സംശയിക്കുന്നതായും’ കെ സുരേന്ദ്രൻ പറഞ്ഞു.