ഐപിഎല്ലിൽ മാർകസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ലക്നൗ മറികടന്നു. 6 വിക്കറ്റിനാണ് ജയം. സ്‌കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 210/3 , ലക്നൗ സൂപ്പർ ജയന്റ്സ് 213/ 4
ലക്നൗവിനായി മാർകസ് സ്റ്റോയിനിസ് തകർപ്പൻ സെഞ്ച്വറി (63 ബോളിൽ 124) നേടിയതാണ് ലക്നൗവിന് ഗുണമായത്. 6 സിക്സറും 13 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. പവർപ്ലേയിലും മദ്ധ്യനിരയിലും റൺസ് കണ്ടെത്താൻ വിഷമിച്ചെങ്കിലും സ്റ്റോയിനിസിന്റെ പ്രകടനം ലക്നൗവിന് ജയം സമ്മാനിക്കുകയായിരുന്നു.
പതിഞ്ഞ തുടക്കമായിരുന്നു ലക്നൗവിന് ലഭിച്ചത്. ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ(0) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. ദീപക് ചഹറാണ് താരത്തെ കൂടാരം കയറ്റിയത്. പിന്നാലെ നായകൻ കെ എൽ രാഹുലിനെയും(16) നാലാം ഓവറിൽ മുസ്താഫിസുർ റഹ്‌മാൻ പുറത്താക്കി. എന്നാൽ വൺസൗണായെത്തിയ സ്റ്റോയിനിസ് അടിച്ചുകളിച്ചതോടെ ലക്നൗ സ്‌കോർ കുതിച്ചു. എന്നാൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച് ദേവ്ദത്ത് പടിക്കലും(13) മടങ്ങി. നിക്കോളാസ് പൂരാനാണ്(34) പുറത്തായ മറ്റൊരു താരം. 17 റൺസുമായി ദീപക് ഹൂഡയും സ്റ്റോയിനിസും പുറത്താകാതെ നിന്നു.
ചെന്നൈക്ക് വേണ്ടി മതീഷാ പതിരാണ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ദീപക് ചാഹർ, മുസ്താഫിസുർ റഹ്‌മാൻ എന്നിവർ ഓരോ വിക്കറ്റും നേടി.















