ഇസ്ലാമാബാദ് : ആഗോള ഭീകരൻ മസൂദ് അസ്ഹർ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട് . എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും തന്റെ അനുയായികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മുഹമ്മദ് അസ്ഹർ ‘ ആസ്ക് മീ എനിതിംഗ് ‘ എന്ന പേരിൽ സെലിബ്രിറ്റി സ്റ്റൈൽ സർവീസ് ആരംഭിച്ചതായും അസ്ഹറിന്റെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു .
അസ്ഹർ താലിബാൻ സംരക്ഷണത്തിലാണ് താമസിക്കുന്നതെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് ഇത്. ജെയ്ഷെ മുഹമ്മദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ മക്തബ്-ഉൽ-റാബിത വ്യാഴാഴ്ച വൈകുന്നേരത്തോടെ, രണ്ട് പാകിസ്ഥാൻ മൊബൈൽ ഫോൺ നമ്പറുകൾ നൽകിയിരുന്നു .
ഭീകര സംഘടനയെ പിന്തുണയ്ക്കുന്നവർക്ക് ടെലിഗ്രാം, വാട്ട്സ്ആപ്പ്, ടെക്സ്റ്റ് മെസേജിംഗ് എന്നിവ ഉപയോഗിച്ച് ചോദ്യങ്ങൾ അയയ്ക്കാമെന്നും ഇതിൽ പറയുന്നു . എല്ലാ ദിവസവും രാവിലെ 9 നും 10 നും ഇടയിൽ അസ്ഹർ ഇതിന് ഉത്തരം നൽകും. നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ കൂടിയായ മസൂദ് അസ്ഹർ, ഒന്നിലധികം ഭീകരവാദ കേസുകളിൽ പ്രതിയാണ്. 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിലും 2019ൽ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ജവാൻമാർക്കെതിരായ ആക്രമണത്തിലും മസൂദ് അസ്ഹറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.