ചണ്ഡീഗഢ്: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി സിഖ് ഗുരുവായ ഗുരു നാനാക്കിന്റെ കൈപ്പത്തിയാണെന്ന വിചിത്ര പ്രസ്താവനയുമായി പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷന്റെ ഭാര്യ. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാരിംഗിന്റെ ഭാര്യ അമൃത വാരിംഗ് ആണ് വിവാദത്തിലായത്. ഗുരു നാനാക്കിനുള്ള ആദരമായാണ് കോൺഗ്രസ് പാർട്ടി ചിഹ്നമായ കൈപ്പത്തി തെരഞ്ഞെടുത്തതെന്നായിരുന്നു അമൃതാ വാറിംഗിന്റെ പരാമർശം.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമൃതയുടെ വിവാദ പരാമർശം. പഞ്ചാബിലെ ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് സംസ്ഥാനത്ത് പിടിച്ചുനിൽക്കാൻ പാടുപെടുന്നതിനിടെയാണ് അമൃതയുടെ വാക്കുകൾ വിവാദമാകുന്നത്. പ്രസ്താവനയിൽ പ്രതിഷേധവുമായി ശിരോമണി അകാലി ദളും ബിജെപിയും രംഗത്തെത്തി.
പഞ്ചാബിലെ വിധ്വംസക ശക്തികൾ അകാൽ തക്ത് സാഹിബ് ആക്രമിച്ചതിന്റെ കെടുതികൾ സിഖ് സമുദായമാണ് അനുഭവിച്ചത്. അതുകൊണ്ടു തന്നെ ഇത്തരം വില കുറഞ്ഞ രാഷ്ട്രീയവുമായി സിഖ് ഗുരുവിനെ ഉപമിക്കരുതെന്ന് ശിരോമണി അകാലി ദൾ പറഞ്ഞു. അമൃതയ്ക്ക് സമനില നഷ്ടമായെന്നും പാർട്ടി പ്രതികരിച്ചു. സത്യങ്ങളെ ഇങ്ങനെ വളച്ചൊടിക്കുന്നത് വേദനാജനകമാണെന്ന് ബിജെപി മുൻ എംഎൽഎ ഇംപ്രീത് സിംഗ് ബക്ഷി പറഞ്ഞു.
അമൃതയുടെ ബുദ്ധിയെയും വിവരത്തെയും പരിഹസിച്ചാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയത്. കോൺഗ്രസ് സർക്കാർ പഞ്ചാബിലെ യുവാക്കളെ കൊന്നൊടുക്കിയതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പഞ്ചാബിനെ അവർ ഇരുണ്ട കാലത്തേക്ക് തളളിവിടുകയായിരുന്നു. രക്തപങ്കിലമായ കോൺഗ്രസിന്റെ കൈകൾ എങ്ങനെയാണ് പാവനമായ ഗുരു നാനാക്കിന്റെ കൈകളോട് ഉപമിക്കുമെന്നും എഎപി പ്രതികരിച്ചു.