കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന്റെ ബോധപൂർവമുള്ള നിയമലംഘനമാണ് അമിത് ഷായ്ക്കെതിരെയുള്ള വ്യാജ പ്രചരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക ലക്ഷ്യത്തോേടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്നും പലയിടത്തും ഒരേ പറ്റേണിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പാകിസ്താനികളും കാനഡയിലെ ഖലിസ്ഥാനികളുമൊക്കെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്താനുള്ള ശ്രമിച്ചേക്കാം. എന്നാൽ ഒരു ദേശീയ പാർട്ടി ഇത്തരത്തിൽ അടിസ്ഥാനരഹിതമായ പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ലെന്നും സംഭവം ഞെട്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സത്യത്തെ വളച്ചൊടിച്ച് കൃത്യമമായി വീഡിയോ നിർമ്മിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കടുത്ത നിരാശ തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ തന്ത്രമാണിതെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. തന്റെ ചിത്രത്തിനൊപ്പം മറ്റൊരാളുടെ ചിത്രവുമായി മോർഫ് ചെയ്ത് കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അമിത് ഷായുടെ വ്യാജ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ല. നുണ പ്രചരണം നടത്തി വോട്ട് നേടുക മാത്രമാണ് കോൺഗ്രസിന്റെ ഏക മാർഗം. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം അവർ ഇത് പ്രയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കുമുള്ള സംവരണ ക്വാട്ട നിർത്തലാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുക്കുകയും ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഹാജരാകാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രചരണത്തിനിടെ തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് വീഡിയോ ആദ്യം പ്രചരിച്ചത്. തുടർന്ന് നിരവധി പാർട്ടി നേതാക്കളാണ് ഇത് ഷെയർ ചെയ്തത്.