ഡെറാഡൂൺ: വളർത്തുനായയുടെ കടിയേറ്റ് അതിസങ്കീർണ ശസ്ത്രക്രിയയ്ക്ക് വിധേയായി നാല് വയസുകാരി. അയൽവാസിയുടെ ജർമൻ ഷെപ്പർഡിന്റെ കടിയേറ്റതിന് പിന്നാലെ ഗുരുതരമായ പരിക്കുകളാണ് കുട്ടിക്കുണ്ടായത്. ഏകദേശം മൂന്നോളം മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഡോക്ടർമാർ നടത്തിയത്.
ഡെറാഡൂണിലെ പട്ടേൽ നഗർ ഏരിയയിലാണ് സംഭവം. ഡെറാഡൂൺ ജില്ലാ കോടതി അഭിഭാഷകൻ ദീപക് വർമയുടെ മകൾക്കാണ് ദുരനുഭവം ഉണ്ടായത്. സഹോദരിക്കും അമ്മയ്ക്കുമൊപ്പം വഴിയിലൂടെ നടക്കുന്നതിനിടെയാണ് വളർത്തുനായ ആക്രമിച്ചത്. അയൽവാസിയുടെ വീടിന് മുൻപിലൂടെ നടക്കുന്നതിനിടെ നായ ചാടി വീഴുകയായിരുന്നു. മുഖത്ത് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. അമ്മയുടെ സമയോചിതമായ ഇടപെടലിലാണ് മകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു.
നായയുടെ കഴുത്തിൽ പിടിച്ച് വലിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് കുട്ടിയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയതെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ മാനസികാവസ്ഥ മോശം നിലയിലാണെന്നും കൗൺസിലിംഗിന് വിധേയമാക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു.
സംഭവത്തിൽ നായയുടെ ഉടമകളായ അവിനാഷ് റാത്തൂരി, മകൻ ആയുഷ് റാത്തൂരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.