താരരാജാവിന്റെ സിംഹാസനം മലയാളികൾ ഒരാൾക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വന്തം ലാലേട്ടനാണ്, മലയാളത്തിന്റെ അഭിമാനം മോഹൻലാലിനാണ്…. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച വില്ലൻ. പിന്നീട് ആ മനുഷ്യൻ രാജാവിന്റെ മകനായി തേരോട്ടം ആരംഭിച്ചു. മൂന്നൂറിലധികം സിനിമകളിലെ ലാൽ ഭാവങ്ങളിലൂടെ ആരാധകരുടെ ഒരേയൊരു രാജാവായി. അഭിനയത്തിൽ ലാലിനോളം മികച്ച പുസ്തകം ഇന്ത്യൻ സിനിമയിൽ തന്നെ വേറെയില്ല.
അഭിനയത്തിന്റെ ഒരു മഹാ ഖനി തന്നെ മോഹൻലാൽ എന്ന അതുല്യ കലാകാരന്റെയുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. അത് ഉഴുത് മറിച്ച് കുഴിച്ചെടുക്കാൻ പ്രാപ്തിയുള്ള സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ലാൽ ഭാവങ്ങളുടെ തിളക്കമാർന്ന രത്നങ്ങൾ കൈപ്പിടിയിൽ ഒതുക്കാനും കഴിഞ്ഞു. ഇന്നും വറ്റാത്ത ഖനിയുമായി അയാൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു, കുഴിക്കാനറിയാവുന്ന സംവിധായകരെയും തേടി. മോഹൻലാൽ എന്ന അഭിനയ പുസ്തകത്തിന്റെ 64-ാം പിറന്നാൾ ആഘോഷമാക്കുന്ന മലയാളികളിൽ എത്ര പേർക്ക് അറിയാം ലാൽ എന്ന ഗുസ്തി താരത്തെ. മോഹൻലാലിന്റെ ഈ മുഖം കൂടി അറിഞ്ഞാൽ ആരാധനയുടെ കൊടുമുടികൾ ഓരോ മലയാളിയും കീഴടക്കും.
സിനിമയിൽ മാത്രമല്ല കായിക ലോകത്തും മോഹൻലാൽ ചാമ്പ്യൻ തന്നെ. ക്യാമറ കണ്ണുകൾക്ക് മുന്നിൽ വിസ്മയം തീർക്കുന്നതിന് മുൻപ് എതിരാളികളെ ഗോദയിൽ മലർത്തിയടിച്ച് കയ്യടി വാങ്ങിയിരുന്ന ഒരു മോഹൻലാൽ ഉണ്ട്. ഒരു പ്രൊഫെഷണൽ ഗുസ്തി താരമായിരുന്ന മോഹൻലാൽ. 1977-78 വർഷത്തെ സംസ്ഥാന ഗുസ്തി ചാംപ്യൻഷിപ് മോഹൻലാൽ തന്റെ ചരിഞ്ഞ തോളിൽ ഏറ്റു വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ മെയ്‍വഴക്കവും കരുത്തും കണ്ട് അമ്പരന്നവർ ഏറെ.

കൊറിയയിലെ സിയോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ദി വേൾഡ് തായ്‌ക്വോണ്ടോ ആസ്ഥാനം ഓണററി തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് നൽകി മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. എഴുപതുകളിലെ ആ ഗുസ്തി ചാമ്പ്യന്റെ മെയ്‍വഴക്കവും അർപ്പണ മനോഭാവവും തന്നെയാണ് കരുത്തുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ വീറോടെ അവതരിപ്പിക്കാൻ മോഹൻലാലിന് ഇന്നും ഉത്തേജനമാകുന്നത്. തന്റെയുള്ളിലെ സാഹസികനെ ഇന്നും മോഹൻലാൽ കൊണ്ടു നടക്കുന്നു, സിനിമയിലും ജീവിതത്തിലും.
















