പത്തനംതിട്ട: അടച്ചിട്ട വീട്ടിനുള്ളിൽ നിന്നും വയോധിക ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കോട്ടാങ്ങൽ ചെങ്ങാറുല ചെറുകോപ്പതാലിൽ നെല്ലിമല ഹൈദ്രോസ് മുസല്യാർ (80), ഭാര്യ കുൽസു ബീവി (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കുറച്ച് ദിവസങ്ങളായി ഇവരെ കാണാത്തതിനെ തുടർന്ന് കോട്ടങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അന്വേഷിച്ചെത്തിയപ്പോൾ വീട് ഉള്ളിൽ നിന്നു പൂട്ടിയ നിലയിലായിരുന്നു. പരിസരത്ത് ദുർഗന്ധവും വമിച്ചിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോൾ മരണവിവരം അറിയുന്നത്.
ആദ്യം കുൽസു ബീവിയുടെയും പിന്നീട് ഹൈദ്രോസിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കി വിറ്റും ആരെങ്കിലും നൽകുന്ന സഹായത്തിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. ദമ്പതികൾക്ക് മക്കളില്ല.