അടുത്ത മണ്ഡല മകരവിളക്ക് കാലത്ത് സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. ഓൺലൈൻ ബുക്കിംഗ് മാത്രമാണുണ്ടാവുകയെന്നും പ്രതിദിന ബുക്കിംഗ് 80,000 ആയി നിജപ്പെടുത്തുമെന്നും ബോർഡ് അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായാണ് പുതിയ നീക്കം. തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിംഗിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ തവണ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ മണ്ഡലകാലം ഇന്നുവരെ കാണാത്ത വിധത്തിലുള്ള തിരക്കിനാണ് സാക്ഷ്യം വഹിച്ചത്. നിയന്ത്രണങ്ങൾ പാളിയതോടെ ക്യൂവിൽ നിന്നവരിൽ കുഴഞ്ഞുവീണവരും ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്. പല ഭക്തരും മല ചവിട്ടാതെ മാലയൂരി തിരികെ പോയ സാഹചര്യം വരെയുണ്ടായി. ദർശന സമയം വരെ നീട്ടണമെന്ന ആവശ്യം വരെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് സ്പോട്ട് ബുക്കിംഗ് ഇല്ലെന്ന തീരുമാനത്തിലെത്തിയത്.