ചെന്നൈ: കടലിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കന്യാകുമാരിയിലെ ഗണപതിപുരത്തിന് സമീപം ലെമൂർ ബീച്ചിലാണ് സംഭവം. ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ എത്തിയത്.
തിരുച്ചിറപ്പള്ളി സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചവരെല്ലാം. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കരൂർ സ്വദേശിനി നേഷി, തേനി സ്വദേശിനി പ്രീതി പ്രിയങ്ക, മധുര സ്വദേശിനി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കടൽക്ഷോഭ മുന്നറിയിപ്പ് ഉള്ളതിനാൽ ബീച്ചിൽ പ്രവേശനം വിലക്കിയിരിക്കുകയായിരുന്നു. സമീപത്തുള്ള തെങ്ങിൻ തോപ്പിലൂടെയാണ് വിദ്യാർത്ഥികൾ ബീച്ചിൽ എത്തിയത്.
കൊടിമുനയിൽ രണ്ടുപേർ കടലിൽ മുങ്ങിമരിച്ചു. ചൂളൈമേട് സ്വദേശി ടി വെസിസ് (55), വില്ലിവാക്കം സ്വദേശി ജെ മനോജ്കുമാർ (25) എന്നിവരാണ് മരിച്ചത്. ബീച്ചിന് സമീപത്തെ പാറയിൽ നിൽക്കുകയായിരുന്ന ഇവർ തിരയിൽപ്പെടുകയായിരുന്നു. സമീപത്തെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ തേങ്ങാപ്പട്ടണത്തും സമാനമായ സംഭവത്തിൽ രണ്ട് പേർ മരിച്ചിരുന്നു. കടൽതീരത്ത് കളിച്ചുകൊണ്ടിരുന്ന പ്രദേശവാസിയായ ഒരു വ്യക്തിയും അയാളുടെ മകളുമാണ് തിരയിൽപ്പെട്ടത്. സംഭവത്തിൽ പിതാവിനെ രക്ഷപ്പെടുത്തിയെങ്കിലും പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.