കൊച്ചി: ജനിച്ചയുടൻ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് റോഡിലേക്കെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. അമ്മയുടെ കുടുംബവും യുവതിയുടെ ആൺസുഹൃത്തിന്റെ കുടുംബവും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെ ഈ കർമ്മം പൊലീസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു.
കൊച്ചി പുല്ലേപ്പടിയിലുള്ള പൊതുശ്മശാനത്തിലാണ് കുട്ടിയുടെ സംസ്കാരം നടന്നത്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊച്ചി കോർപറേഷനും പൊലീസും ചേർന്നാണ് സംസ്കാരം നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞ് ജനച്ചയുടൻ അമ്മ ശ്വാസംമുട്ടിച്ച് കൊല്ലുകയും തുടർന്ന് മൃതശരീരം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ റിമാൻഡിലാണ്. നിലവിൽ യുവതി കൊച്ചിയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. രണ്ടു ദിവസത്തിനകം യുവതി ആശുപത്രി വിടുമെന്നാണ് വിവരം. ശേഷം യുവതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
യുവതി കൊലപാതകം നടത്തിയ വിവരം ഇതുവരെ സമ്മതിച്ചിട്ടില്ല. പീഡനത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആൺസുഹൃത്തിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. താൻ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് ആൺസുഹൃത്ത് പൊലീസിനോട് പറഞ്ഞു.