ബെംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തിന് സെമി ക്രയോജനിക് എൻജിൻ വികസിപ്പിക്കാനുളള ഐഎസ്ആർഒയുടെ പരീക്ഷണത്തിലെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി. സെമി ക്രയോജനിക് പ്രീ ബർണറിന്റെ ആദ്യ ജ്വലന പരീക്ഷണമാണ് വിജയകരമായത്. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒയുടെ പ്രൊപ്പൽഷൻ കോംപ്ലെക്സിലായിരുന്നു പരീക്ഷണം.
2000 കിലോന്യൂട്ടൻ ത്രസ്റ്റ് സെമി ക്രയോജനിക്് എൻജിൻ വികസിപ്പിക്കാനുളള ഐഎസ്ആർഒയുടെ പരിശ്രമത്തിൽ നിർണായക ചുവടുവെയ്പാണ് ഈ നേട്ടം. ഭാവിയിൽ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾക്കും ഐഎസ്ആർഒയുടെ ജിയോസിങ്ക്രണൈസ് ഉപഗ്രഹ വിക്ഷേപണ വാഹനമായ എംകെ- 3 യുടെ പേലോഡ് ശേഷി ഉയർത്താനും വഴിയൊരുക്കുന്നതാണ് 2000 കിലോന്യൂട്ടൻ ത്രസ്റ്റ് സെമി ക്രയോജനിക്് എൻജിൻ.
വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ച ജ്വലന സാങ്കേതിക സംവിധാനം ആദ്യമായി സെമി ക്രയോജനിക് എൻജിനിൽ പരീക്ഷിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ആണ് സെമി ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്നത്. ലിക്വിഡ് ഓക്സിജന്റെയും റിഫൈൻഡ് കെറോസിന്റെയും മിശ്രിതമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഐഎസ്ആർഒയുടെ വരും തലമുറ വിക്ഷേപണ വാഹനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതാണ് സെമി ക്രയോജനിക് എൻജിൻ.