പത്തനംതിട്ട: നിക്ഷേപകരിൽ നിന്നും പണം തട്ടിയ സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും പിടിയിൽ. കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും പത്തനംതിട്ടാ മുൻ ജില്ലാ പ്രസിഡന്റുമായ എൻ.എം രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസർ ജോർജ് എന്നിവരാണ് പിടിയിലായത്. തിരുവല്ലയിൽ പ്രവർത്തിക്കുന്ന നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്ഥാപനത്തിലെ നിക്ഷേപകരിൽ നിന്നാണ് ഇവർ പണം തട്ടിയത്.
പണം ആവശ്യപ്പെട്ട് നിക്ഷേപകർ സ്ഥാപനത്തിലെത്തിയെങ്കിലും വിവിധ തീയതികളിൽ പണം നൽകാമെന്ന ഉറപ്പ് നൽകി ഇവരെ മടക്കി അയക്കുകയായിരുന്നു. തുടർന്ന് നിക്ഷേപകർ പൊലീസിൽ പരാതിപ്പെട്ടതോടെ കുറച്ച് പണം രാജു തിരികെ നൽകി. എന്നാൽ വീണ്ടും നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തിയതോടെയാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിഞ്ഞത്.
ഇയാൾക്കെതിരെ ഇത്തരത്തിൽ നിരവധി കേസുകളുണ്ടെന്നും 2 കോടി രൂപയോളം ഈ കേസുകളിൽ നിക്ഷേപകർക്ക് തിരികെ നൽകാനുണ്ടെന്നും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെ സ്ഥാപനത്തിന്റെ ഉടമയായ രാജുവിനെയും സഹപങ്കാളികളായ കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.