തിരുവനന്തപുരം: മലയാളി യുവാക്കളെ മികച്ച ജോലി വാഗ്ദാനം നൽകി കബളിപ്പിച്ച് റഷ്യൻ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്ത സംഭവത്തിൽ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവാർ കരിങ്കുളം സ്വദേശി അരുൺ, തൂമ്പ സ്വദേശി യേശുദാസ് ജൂനിയർ എന്ന പ്രിയൻ എന്നിവരെയാണ് ഡൽഹി സിബിഐ യൂണിറ്റ് കസ്റ്റഡിയിൽ എടുത്തത്. ഇടനിലക്കാരായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്.
കേസിൽ മലയാളി അറസ്റ്റിലാകുന്നത് ആദ്യമായാണ്. കഴിഞ്ഞ ഏപ്രിൽ 24 ന് കന്യാകുമാരി സ്വദേശി ജോബി ബെൻസിനെയും മുംബൈ സ്വദേശി ആന്റണി മിഖായേൽ ഇളംങ്കോവനേയും സിബിഐ പിടികൂടിയിരുന്നു.
മനുഷ്യക്കടത്തിന്റെ മുഖ്യ സൂത്രധാരൻ റഷ്യൻ പൗരത്വമുള്ള തുമ്പാ സ്വദേശി അലക്സ് സന്തോഷാണ്. ഇയാളുടെ ഇടനിലക്കാരായാണ് അറസ്റ്റിലായവർ പ്രവർത്തിച്ചിരുന്നത്. പ്രിയൻ അലക്സിന്റെ ബന്ധുവാണ്,
കേരളം തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത് പ്രിയനും അരുണും ചേർന്നായിരുന്നു. യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ കണ്ണികളാണ് ഇവർ. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. റഷ്യയിൽ നിന്നും നാട്ടിലെത്തിയവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അറസ്റ്റിലേക്ക് കടന്നത്.
പ്രിയനിൽ നിന്നും റിക്രൂട്ട്മെന്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം. പിടിയിലാവരെ ഡൽഹിയിൽ എത്തിച്ചാണ് ചോദ്യം ചെയ്യുക. മുഖ്യ സൂത്രധാരൻ അലക്സ് സന്തോഷിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.