ഹൈദരാബാദ്: കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചർമത്തിന്റെ പേരിലുള്ള അധിക്ഷേപം ഭാരതീയർ ഒരുകാരണവശാലും അംഗീകരിച്ച് നൽകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാം പിത്രോദയുടെ വിദ്വേഷവാക്കുകൾക്ക് കോൺഗ്രസ് നേതാവ് രാഹുൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാനയിലെ വാറങ്കലിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ചർമനിറത്തിന്റെ പേരിൽ അധിക്ഷേപിച്ചാൽ രാജ്യം അത് സഹിക്കില്ല, മോദി ഒരിക്കലും അംഗീകരിക്കില്ല, ഭാരതീയർ അത് അംഗീകരിച്ച് നൽകുകയുമില്ല. ഇത്രയധികം പേരും പ്രശസ്തിയുമുള്ള ദ്രൗപദി മുർമുവിനെ പോലും, വനവാസി കുടുംബത്തിൽ നിന്നുള്ള മകൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ, അവരെ പരാജയപ്പെടുത്താൻ എന്തുകൊണ്ടാണ് കോൺഗ്രസ് പരിശ്രമിച്ചതെന്നതിന്റെ കാരണം ഇന്ന് മനസിലാകുന്നു. രാഹുലിന്റെ ഫിലോസഫിക്കൽ ഗൈഡായി അമേരിക്കയിൽ ഒരു അങ്കിൾ ഇരിപ്പുണ്ട്. ക്രിക്കറ്റിൽ മൂന്നാം അമ്പയറിന്റെ സാന്നിധ്യം എങ്ങനെയാണോ അതുപോലെ അയാൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുകയാണ്. ഈ മൂന്നാം അമ്പയറിൽ നിന്നാണ് രാഹുലും ഉപദേശങ്ങൾ സ്വീകരിക്കുന്നത്.
ഇന്ത്യയിലെ തെക്ക് ദേശത്ത് നിന്നുള്ളവർ ആഫ്രിക്കൻ വംശജരെ പോലെയാണ് പ്രഖ്യാപിച്ചത് ഈ ഫിലോസഫിക്കൽ അങ്കിളാണ്. നിറത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളോട് പെരുമാറുന്നയാളാണെന്ന് അദ്ദേഹം തെളിയിച്ചു. രാജ്യത്തെ എവിടേക്ക് നയിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. നമ്മുടെ ചർമത്തിന്റെ നിറം ഏതുതന്നെയായാലും ഭഗവാൻ കൃഷ്ണനെ ഭജിക്കുന്നവരുടെ നാടാണിതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയ സാം പിത്രോദ. ഭാരതത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന വേളയിൽ പിത്രോദ നടത്തിയ പരാമർശങ്ങളാണ് കടുത്ത വിവാദത്തിലേക്ക് വഴിതിരിച്ചത്. ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കൻ വംശജരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെയാണെന്നും കിഴക്കുള്ളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പിത്രോദ പറഞ്ഞത്. വടക്കുള്ളവർ വെളുത്തിട്ടാണെങ്കിൽ തെക്കുള്ളവർ ആഫ്രിക്കക്കാരെ പോലെയാണിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് പരാമർശിച്ചു. ദി സ്റ്റേറ്റ്സ്മാന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ വംശീയ അധിക്ഷേപം.