ന്യൂഡൽഹി: വംശീയ പരാമർശം വൻ വിവാദമായതോടെ സ്ഥാനമൊഴിഞ്ഞ് സാം പിത്രോദ. കോൺഗ്രസിന്റെ ഓവർസീസ് ചെയർമാൻ ചുമതലയിൽ നിന്നാണ് പിത്രോദ രാജിവച്ചത്. വംശീയ പരാമർശത്തിനെതിരെ ദക്ഷിണേന്ത്യയിൽ നിന്നുൾപ്പടെ കടുത്ത വിമർശനമുയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ #ProudBharatiya കാമ്പയിനുൾപ്പടെ ഭാരതീയർ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് പിത്രോദ രാജിവച്ചത്.
കോൺഗ്രസ് പാർട്ടിയുടെ സുപ്രധാന ഉപദേശകരിൽ ഒരാൾ കൂടിയായ പത്രോദയുടെ രാജി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചു. പിത്രോദയുടെ രാജിക്കാര്യം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി നിർമല സീതാരാമൻ, ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരടക്കം നിരവധി പേർ സാം പിത്രോദയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും രംഗത്ത് വന്നിരുന്നു. രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായാണെന്നും കോൺഗ്രസിന്റെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് സാം പിത്രോദയ്‌ക്ക് നന്ദിയുണ്ടെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. നിറത്തിന്റെ പേരിലുള്ള അധിക്ഷേപം ഭാരതീയർ പൊറുക്കില്ലെന്നും രാജ്യമിത് സഹിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് അണ്ണാമലൈ #ProudBharatiya കാമ്പയിൻ ആരംഭിച്ചത്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വിമർശനം രൂക്ഷമായതോടെ ന്യായീകരിക്കാൻ മറ്റ് വഴികളില്ലാതെ കോൺഗ്രസും കുഴങ്ങി. ഇതോടെയാണ് സാം പിത്രോദയുടെ രാജി.