ഭുവനേശ്വർ: ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഒഡീഷയിലെ ഝാർസാഗുഡ ജില്ലയിലെ ലഖൻപൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ലഖൻപൂരിലെ ബാനിപഹഡയിലെ കളിസ്ഥലത്തിന് സമീപത്തായാണ് കാർ പാർക്ക് ചെയ്തിരുന്നത്. ബ്രജ്രാജ് നഗറിലെ കാളിനഗർ പ്രദേശത്തെ താമസക്കാരാണ് മരിച്ചത്. മൃതദേഹം കണ്ട നാട്ടുകാരിൽ ചിലരാണ് വിവരം പൊലീസിൽ അറിയിച്ചത്.
ഝാർസുഗുഡയിലെ വേദാന്ത ലിമിറ്റഡിൽ ജോലി ചെയ്യുന്ന സുജിത്തിന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളാണ് കാറിൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സുജിത് ആദ്യം ഭാര്യയെയും മകളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.