പത്തനംതിട്ട: വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതിനെ തുടർന്ന് മുടങ്ങിയ വിവാഹം ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന് നടക്കേണ്ടിയിരുന്ന ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. വരന് സ്ഥിരം മദ്യപാനിയല്ലെന്നും മദ്യത്തിന് അടിമയല്ലെന്നും ബോധ്യപ്പെട്ട ശേഷമായിരുന്നു പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചത്.
തടിയൂര്‍ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയുമായുള്ള വിവാഹം പള്ളിയിൽ വെച്ച് നടത്താനായിരുന്നു വീട്ടുകാർ തീരുമാനിച്ചിരുന്നത്. വരൻ വിദേശത്താണ് ജോലി ചെയ്യുന്നത്. വിവാഹം നിശ്ചയിച്ചിരുന്ന ദിവസം മദ്യപിച്ച് നാലുകാലിലാണ് യുവാവ് പള്ളിയിൽ എത്തിയത്. കാര്‍മ്മികത്വം വഹിക്കാനെത്തിയ പുരോഹിതരോടും ഇയാള്‍ മോശമായി പെരുമാറി. ഇതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇരുവീട്ടുകാരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ പൊലീസ് ഇടപെട്ടു. വിവാഹ വേഷത്തില്‍ വരനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. തുടർന്ന് മദ്ധ്യസ്ഥർ സംഭവത്തിൽ ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.