റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന് വൻ തിരിച്ചടി. നായകൻ ഋഷഭ് പന്തിന് ഐപിഎൽ ഗവേണിംഗ് ബോഡി ഒരു മത്സരത്തിൽ നിന്ന് വിലക്കി. തുടർച്ചയായ മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്ക് വഴങ്ങിയതാണ് കാരണം. വിലക്കിനൊപ്പം 30 ലക്ഷം രൂപ പിഴയും അടയ്‌ക്കണം. ടീമിലെ മറ്റ് താരങ്ങളും 12 ലക്ഷം രൂപ പിഴയടക്കണം. നിലവിൽ പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡിസി.
ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിൽ മൂന്നാം തവണയാണ് പന്ത് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ നടപടി നേരിടുന്നത്. താരത്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്തു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും തെറ്റ് ആവർത്തിച്ചതാണ് വിലക്കിനും പിഴക്കും കാരണമെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫിൽ പ്രവേശിക്കാൻ സാധിക്കൂ.
കുറഞ്ഞ ഓവർ നിരക്കിന്റ പേരിൽ ചെന്നൈ സൂപ്പർ കിംഗസിനെതിരായ മത്സരത്തിലാണ് ആദ്യം പന്തിന് പിഴ ശിക്ഷ വിധിച്ചത്. കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരായ മത്സരത്തിലും തെറ്റ് ആവർത്തിച്ചതിനെ തുടർന്ന് താരത്തിന് 24 ലക്ഷം രൂപ ശിക്ഷ വിധിച്ചിരുന്നു.