ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കുടുംബാധിപത്യ രാഷ്‌ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം രാജ്യത്തെ പുത്രന്മാരെക്കുറിച്ച് ചിന്തിക്കുന്നവരല്ലെന്നും സ്വന്തം പുത്രന്മാരുടെ ഭാവി സുരക്ഷിതമാക്കുന്നവരാണെന്നും മോദി പറഞ്ഞു. ദേശീയ മാധ്യമമായ എൻഡി ടിവി ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
“ഇൻഡി നേതാക്കളെ ഒരുമിച്ച് ഇരുത്തിയാൽ നമുക്ക് കാണാനാകും. അതിൽ പലരും പലരുടെയും മകനും പിതാവുമൊക്കെ ആയിരിക്കും. സ്വന്തം പുത്രന്മാരുടെ ഭാവി സുരക്ഷിതമാക്കാനാണ് നേതാക്കന്മാർ താല്പര്യം കാണിച്ചതെന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്. രാജ്യത്തിന്റെ പുത്രന്മാരുടെ ഭാവിയെക്കുറിച്ച് അവർക്ക് ചിന്തയില്ല,” പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുലും ആർജെഡിയുടെ തേജസ്വി യാദവും കുടുംബാധിപത്യ രാഷ്‌ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന വിമർശനം ഇതിനുമുൻപും ബിജെപി ഉന്നയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നിലനിന്നിരുന്ന ജാതിയുടെയും അഴിമതിയുടെയും പ്രീണനത്തിന്റെയും കുടുംബാധിപത്യത്തിന്റെയും രാഷ്‌ട്രീയത്തിന് മോദിയുടെ 10 വർഷത്തെ ഭരണത്തിലൂടെ അവസാനം കണ്ടുവെന്ന് ബിജെപി പറഞ്ഞു. ഇന്ത്യ ഒരു വികസിത രാഷ്‌ട്രമാകാൻ തടസ്സം നിൽക്കുന്നത് ഇൻഡി മുന്നണിയാന്നെന്നും ഭാരതം ഇവർക്കെതിരെ ‘ക്വിറ്റ് ഇന്ത്യ’ പറഞ്ഞുകഴിഞ്ഞുവെന്നും മോദി തെരെഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നു.