തൃശൂര്‍: അവയവകച്ചവടത്തിൽ കേരളത്തിൽ നിന്നുള്ളവരും ഇരകളായെന്ന് സൂചന. ദിവസങ്ങൾക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അവയവക്കടത്ത് മാഫിയയുടെ മുഖ്യ കണ്ണിയായ മലയാളി സബിത്ത് നാസര്‍ പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് അവയവ കച്ചവടം നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിൽ തൃശൂരിലെ മുല്ലശ്ശേരി പഞ്ചായത്ത്, തീരദേശ മേഖല എന്നിവിടങ്ങളില്‍ അവയവ മാഫിയകൾ നിരവധിപേരെ ചൂഷണം ചെയ്തെന്നാണ് പുറത്തു വരുന്ന വിവരം.
മുല്ലശ്ശേരി പഞ്ചായത്തിൽ നിന്നും മാത്രം ഏഴോളം പേരാണ് അവയവദാനം നടത്തിയത്. ഇതിൽ പുരുഷന്മാരും സ്ത്രീകളുമുണ്ട്. സ്ത്രീകൾ വളയൂരി നൽകുന്ന ലാഘവത്തിലാണ് അവയവ ദാനം നടത്തിയതെന്നാണ് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റുമായ സിഎ സാബു പറയുന്നത്. ദരിദ്ര കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവർത്തനമെന്നും സാബു പറയുന്നുണ്ട്.
പ്രധാനമായും വൃക്കയും കരളുമാണ് ദാനം ചെയ്യുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും അന്വേഷണം ശക്തമാക്കിയിട്ടില്ല. ആരംഭിച്ച അന്വേഷണം അവസാനിപ്പിക്കുകയായിരുന്നെന്നാണ് സാബു പറയുന്നത്. കഴിഞ്ഞ നവംബറിൽ സാബു മുഖ്യമന്ത്രിക്ക് നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്. രണ്ട് പേരുടെ കരളും അഞ്ച് പേരുടെ വൃക്കകളും ഇത്തരത്തിൽ വിൽപന നടത്തിയതായി സൂചനയുണ്ടെന്നും സാബു കത്തിൽ പറയുന്നുണ്ട്. ഇരകളെ പിടിക്കാൻ പരിശീലനം സിദ്ധിച്ച വനിതകളെയും ഇടനിലക്കാരായി അവയവ മാഫിയ ഉപയോഗിക്കുന്നുണ്ടെന്നും സാബു കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.