ഡമസ്കോസ്: സിറിയൻ പ്രഥമ വനിത അസ്മ അൽ അസദിന് രക്താർബുദം സ്ഥിരീകരിച്ചു. സ്തനാർബുദത്തെ അതിജീവിച്ച് 5 വർഷം കഴിയുന്ന വേളയിലാണ് അസ്മ അൽ അസദിന് രക്താർബുദം സ്ഥിരീകരിക്കുന്നത്. പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ ഓഫീസ് ആണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ശരീരത്തിൽ വിവിധ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 48 കാരിയായ അസ്മയ്ക്ക് അക്യൂട്ട് ലുക്കീമിയ ആണെന്ന് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയതിനെ തുടർന്ന് പൊതു ചുമതലകളിൽ നിന്നും സിറിയൻ പ്രഥമ വനിത അവധി എടുക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇൻവെസ്റ്റ്മെന്റ് ബാങ്കറായി ജോലിചെയ്തിരുന്ന അസ്മ രണ്ടായിരത്തിലാണ് ജോലി ഉപേക്ഷിച്ച് ബാഷർ ആസാദിനെ വിവാഹം കഴിക്കുന്നത്. 2018-ലാണ് അസ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. ഒരു വർഷത്തെ ചികിത്സക്ക് ശേഷം 2019-ൽ താൻ രോഗ മുക്തയായെന്ന് അസ്മ അറിയിച്ചിരുന്നു.