ബെയ്ജിംഗ്: പ്രസിഡന്റ് അധികാരമേറ്റതിന് പിന്നാലെ തായ്വാന് ചുറ്റും സൈനിക അഭ്യാസവുമായി ചൈന. വിഘടനവാദത്തിനുള്ള ശിക്ഷ എന്ന പേരിലാണ് ചൈനയുടെ നടപടി. പ്രഹരശേഷിയുള്ള നൂറുകണക്കിന് മിസൈലുകളും യുദ്ധവിമാനങ്ങളും അയച്ചാണ് സൈനികാഭ്യസമെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്വാൻ കടലിടുക്കിലും ചൈനീസ് തീരത്തോട് ചേർന്നുള്ള തായ്വാൻ നിയന്ത്രിത ദ്വീപുകളിലുമാണ് അഭ്യാസം.
മൂന്ന് ദിവസത്തിന് മുമ്പാണ് വില്യം ലായ് എന്നറിയപ്പെടുന്ന ലായ് ചിംഗ് ടെയെ തായ്വാൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത്. ശത്രുപക്ഷത്തുള്ള ലായുടെ ജയം
ബീജിംഗിന് കനത്ത തിരിച്ചടിയായിരുന്നു. അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ചൈനയ്ക്ക് മുമ്പിൽ അടിയറവ് പറയില്ലെന്ന് ലായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ശക്തമായ ഭീഷണിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി രംഗത്തെത്തി.
ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ
കഴിയുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും തായ്വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ അവസരത്തിലുള്ള സൈനികാഭ്യാസം തായ്വാൻ കടലിടുക്കിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ദോഷം ചെയ്യുമെന്നും അവർ പറഞ്ഞു.