കന്യാകുമാരി: പാറപ്പുറത്തും പാറക്കൂട്ടങ്ങളുടെ ഇടയിലും ഇഴഞ്ഞു നീങ്ങുന്ന നൂറുകണക്കിന് പാമ്പുകൾ. മനുഷ്യന്റെ പാദപതന ശബ്ദം കേൾക്കുമ്പോൾ അവ പാറകൾക്കുള്ളിലെ പൊത്തുകളിൽ അഭയം തേടുന്നു. ചിലവ പാറക്കൂട്ടത്തിൽ നിന്നും ജലാശയത്തിലേക്കിറങ്ങുന്നു. പാമ്പുകൾ ഏതു തരമെന്നോ ജലാശയം ഏതാണെന്നോ വ്യക്തമല്ല. എന്നിട്ടും ഈ ദൃശ്യം കന്യാകുമാരികടൽ തീരത്തു നിന്നാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.കന്യാകുമാരി ബീച്ചിൽ പോകുമ്പോൾ പാറപ്പുറത്ത് ഇരിക്കുന്നവർ ശ്രദ്ധിക്കണമെന്നുള്ള മുന്നറിയിപ്പോടെ നിരവധി പേരാണ് ആ വീഡിയോ ഷെയർ ചെയ്തത്. ഇത് സഞ്ചാരികളിൽ ഭീതി സൃഷ്ടിച്ചു. ജനങ്ങൾ പരിഭ്രാന്തരായി. സർക്കാർ സംവിധാനങ്ങളിലേക്കും മാദ്ധ്യമ ഓഫീസുകളിലേക്കും അന്വേഷണങ്ങളുടെ പ്രവാഹമായി.
ഒടുവിൽ നിജസ്ഥിതി അറിയാൻ തമിഴ്നാട് സർക്കാർ വസ്തുതാന്വേഷണ സമിതി പോലും രൂപീകരിച്ചു. സൈബർ ലോകത്തെ വ്യാപകമായ പരിശോധനക്ക് ശേഷം ആ സമിതി സത്യം കണ്ടെത്തി. ഇതേ വീഡിയോ ഏതാനും ആഴ്ചകൾക്ക് മുൻപ് പാകിസ്താനിലെ സൈബർ ലോകത്തും അതിനും മുൻപ് മറ്റു പല രാജ്യങ്ങളുടെയും പേരുകളിലും പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോ കന്യാകുമാരിയിൽ എടുത്തതല്ലെന്ന് തമിഴ്നാട് സർക്കാരിന്റെ വസ്തുതാന്വേഷണ സമിതി വ്യക്തമാക്കി. കന്യാകുമാരി ബീച്ചിൽ ഇത്തരം പാമ്പുകളില്ലെന്ന് സമിതി ഉറപ്പു നൽകി. വിദേശത്ത് എടുത്ത വീഡിയോ ചിലർ വീണ്ടും ഇൻ്റർനെറ്റിൽ ഷെയർ ചെയ്യുകയായിരുന്നു എന്ന് സംഘം പറഞ്ഞു. കന്യാകുമാരി ബീച്ചിൽ ഇത്തരം പാമ്പുകളില്ലെന്നും കിംവദന്തികൾ വിശ്വസിക്കരുത് എന്നും സമിതി അറിയിച്ചു.