വാഷിംഗ്ടൺ : യുഎസിൽ ഓഹിയോയിൽ അമ്മയുടെ കാമുകന്റെ മർദ്ദനത്തെ തുടർന്ന് കുഞ്ഞ് മരിച്ചു. ഒരു വയസുകാരൻ കരീം കെയ്റ്റയാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് എഡ്വേർഡ് മുറെയെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ അമ്മയും ഇയാളും മൂന്ന് മാസത്തോളമായി ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ആദ്യമാണ് ഒരുവയസുകാരനെ വീടിനുള്ളിൽ ബോധമറ്റ നിലയിൽ കണ്ടെത്തിയത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കരീമിന് ക്രൂരമർദനം ഏറ്റതായും വാരിയെല്ല് തകർന്നിരുന്നതായും സ്ഥിരീകരിച്ചു.
കണ്ണിനും കരളിനുമുൾപ്പടെ പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക വീക്കവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയെ ഉപദ്രവിച്ചില്ലെന്നും ക്ഷീണം കാരണം കുട്ടി ഭക്ഷണം കഴിക്കാത്ത് കൊണ്ടാണ് ബോധം പോയതെന്നുമാണ് മുറെയുടെ വാദം. പക്ഷെ കുട്ടിയുടെ പരിക്ക് സംബന്ധിച്ച് വിശദീകരണം നൽകാൻ മുറെയ്ക്ക് സാധിച്ചിട്ടില്ലെന്ന് ഹാമിൽട്ടൺ കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോർണി മെലിസ പവർസ പറഞ്ഞു.