ചണ്ഡിഗഡ്: ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ജീവിച്ചിരിക്കുന്നിടത്തോളം കാലം വനവാസികളുടെയും ദളിതരുടെയും സംവരണം തട്ടിപ്പറിക്കാൻ ആരെയും സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹരിയാനയിലെ ഭിവാനിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റരാത്രികൊണ്ട് നുഴഞ്ഞുകയറ്റക്കാർക്ക് ഒബിസി സർട്ടിഫിക്കറ്റുകൾ നൽകിയവരാണ് തൃണമൂൽ കോൺഗ്രസ് സർക്കാർ. കഴിഞ്ഞ 10-12 വർഷത്തിനിടെ ബംഗാൾ സർക്കാർ അനുവദിച്ച എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇക്കാര്യത്തോട് ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരുന്നു? ഹൈക്കോടതിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും മുസ്ലീങ്ങൾക്ക് ഒബിസി സംവരണം നൽകുമെന്നുമാണ് മമതാ ബാനർജി പറഞ്ഞത്. ഇൻഡി മുന്നണിക്കും കോൺഗ്രസിനും രാജ്യത്തേക്കാൾ വലുത് വോട്ടുബാങ്കാണ്. പ്രീണനരാഷ്ട്രീയത്തിനായി അവർ രാജ്യത്തെ വിഭജിക്കാൻ പോലും മടിക്കില്ല. ഒരു ഇന്ത്യയും രണ്ട് മത രാഷ്ട്രങ്ങളും സൃഷ്ടിച്ചവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി വിമർശിച്ചു.