മുസ്ലീം സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തുറന്നു കാട്ടുന്ന ചിത്രം ഹമാരേ ബാരയുടെ ആദ്യ ടീസർ അടുത്തിടെ പുറത്തിറങ്ങി . കമൽ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്നു കപൂർ, അദിതി ധിമാൻ എന്നിവരാണ് അഭിനേതാക്കൾ . മുസ്ലീം സമുദായത്തിലെ അനീതികളും , സ്ത്രീകൾക്കെതിരെയുള്ള പ്രവൃത്തികളും തുറന്നു കാട്ടുന്ന ചിത്രമാണിത് . എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനും , അഭിനേതാക്കൾക്കുമെതിരെ വധഭീഷണി ഉയർന്നിരിക്കുകയാണ്.
അന്തരിച്ച ഖാദിം ഹുസൈൻ റിസ്വിയും ഇന്ത്യൻ ഭീകരൻ മുഫ്തി സൽമാൻ അസ്ഹരിയും ചേർന്ന് സ്ഥാപിച്ച തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്താൻ എന്ന സംഘടനയുടെ അനുയായികളാണ് ഹമാരേ ബാരയുടെ അണിയറ പ്രവർത്തകർക്കെതിരെ ഭീഷണി ഉയർത്തുന്നത് .ഐഎസ് ഭീകരർ ശിരച്ഛേദം ചെയ്യുന്ന വീഡിയോകളും ഭീഷണിയായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.സിനിമ റിലീസ് ചെയ്താൽ സംവിധായകനും ഇതേ വിധി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു
മഹാരാഷ്ട്രയിലെ താനെ ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന തെഹ്രീക്-ഇ-ലബ്ബായിക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരാണ്. അന്നു കപൂറിനും സിനിമയുമായി ബന്ധപ്പെട്ട മറ്റ് ആളുകൾക്കുമെതിരെ ഭീഷണി മുഴക്കുകയും സിനിമാ നിർമ്മാതാവിന്റെ ഫോൺ നമ്പർ പരസ്യമാക്കുകയും , വാട്സാപ്പിലൂടെ വധഭീഷണി മുഴക്കുകയും ചെയ്തു.
“ഹമാരേ ബാര” അടുത്ത മാസം 7 ന് റിലീസ് ചെയ്യും. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത് അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. “ഹം ദോ ഹുമാരേ ബരാഹ്” എന്നാണ് ആദ്യം പേര് നൽകിയതെങ്കിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) നിർദ്ദേശപ്രകാരം പേര് മാറ്റുകയായിരുന്നു.
തെഹ്രീക്-ഇ-ലബ്ബായിക് സ്ഥാപകൻ ഖാദിം ഹുസൈൻ റിസ്വി മഹമൂദ് ഗസ്നവിയുടെ കടുത്ത ആരാധകനാണ് . മുൻപ് ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുകയും ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും തകർച്ചയെ പരിഹസിക്കുകയും ചെയ്തിരുന്നു.
ഇസ്ലാമിനെ അപമാനിച്ചുവെൻ കാട്ടി പാകിസ്താനിൽ 2017-ൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഹുസൈൻ റിസ്വി സംഘടിപ്പിച്ചു. ഇത് അക്രമത്തിൽ കലാശിക്കുകയും, 200 ഓളം പേർക്ക് പരിക്കേൽക്കുകയും ആറ് പേർ കൊല്ലപ്പെടുകയും. പ്രവാചകൻ മുഹമ്മദ് നബിയെ പറ്റിയുള്ള പ്രഖ്യാപനം ഉൾപ്പെടുന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ചെറിയ മാറ്റം വരുത്തിയതിന്റെ പേരിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ പ്രതിഷേധ റാലി നടത്തിയയാളാണ് തെഹ്രീക്-ഇ-ലബ്ബായിക്കിന്റെ മറ്റൊരു നേതാവ് മുഫ്തി സൽമാൻ അസ്ഹരി. ‘ ഇപ്പോൾ ഈ നായ്ക്കൾ ആഘോഷിക്കുന്നു, നാളെ ഞങ്ങൾ ആഘോഷിക്കും ‘ എന്നായിരുന്നു അയോദ്ധ്യയുമായി ബന്ധപ്പെട്ട അസ്ഹരിയുടെ പ്രസ്താവന.
തുടർന്ന് പൊലീസ് കേസെടുക്കുകയും ഗുജറാത്തി പോലീസ് സ്ക്വാഡ് മുംബൈയിലെ ഘാട്കോപ്പറിൽ എത്തി ഇയാളെ പിടികൂടുകയും ചെയ്തു . പിന്നാലെ ഘട്കോപ്പർ പോലീസ് സ്റ്റേഷന് പുറത്ത് മതമൗലികവാദികൾ തടിച്ചു കൂടിയിരുന്നു.