ഷിംല: കോൺഗ്രസിന്റെ സംവരണ നയങ്ങളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വികസനത്തിന്റെ വാതിലുകൾ ജനങ്ങൾക്ക് മുന്നിൽ അടച്ചിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” കരുത്തുറ്റ ഇന്ത്യ പടുത്തുയർത്തുന്നതിനായി നിങ്ങളുടെ അനുഗ്രഹം തേടാനാണ് ഞാൻ ഇവിടെ എത്തിയത്. വികസിത ഭാരതമാകണമെങ്കിൽ ഹിമാചൽ പ്രദേശിലും വികസന പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. അതിനായാണ് ബിജെപിയും എൻഡിഎയും പരിശ്രമിക്കുന്നത്. കോൺഗ്രസാകട്ടെ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങൾ കോൺഗ്രസിന്റെ ഭരണം കണ്ടതാണ്. ആ കാലത്ത് പാകിസ്താൻ നമ്മുടെ രാജ്യത്തെ വേട്ടയാടിയിരുന്നു. ദുർബലരായ കോൺഗ്രസ് പാർട്ടി സഹായത്തിനായി മറ്റ് രാജ്യങ്ങളോട് കേണപേക്ഷിച്ചിരുന്നു. പക്ഷേ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇനിയൊരിക്കലും നമ്മുടെ രാജ്യത്തിന് മറ്റ് രാജ്യങ്ങളുടെ മുന്നിൽ സഹായത്തിനായി അഭ്യർത്ഥിക്കേണ്ടി വരില്ല. ഇന്ത്യ ഇന്ന് ഒറ്റയ്ക്ക് യുദ്ധം ചെയ്യുന്നു. പാകിസ്താന്റെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. അവർ സഹായത്തിനായി ഇന്ന് മറ്റുള്ളവരോട് അഭ്യർത്ഥിക്കുന്നു”.- പ്രധാനമന്ത്രി പറഞ്ഞു.
ഒരു വശത്ത് മോദി നൽകുന്ന ഗ്യാരന്റി, മറുവശത്ത് രാജ്യത്തിന് നാശം വിതയ്ക്കുന്ന കോൺഗ്രസിന്റെ ഗ്യാരന്റികൾ, ഇവയിൽ ഏത് വേണമെന്ന് ജനങ്ങൾക്ക് തെരഞ്ഞെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുമെന്ന മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുകുവിന്റെ വാഗ്ദാനങ്ങൾ എന്തായിയെന്നും പ്രധാനമന്ത്രി ചോദിച്ചു. 1,500 രൂപ ജനങ്ങൾക്ക് നൽകുമെന്നും യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. ഇതൊക്കെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും നരേന്ദ്രമോദി ചോദിച്ചു.
ബിജെപി ആഗ്രഹിക്കുന്നത് ജനങ്ങളുടെ നന്മയാണ്. അതിർത്തികളിൽ കിലോമീറ്ററോളം ദൂരത്തിൽ ഇന്ന് മികച്ച റോഡുകളുണ്ട്. അതിർത്തികളിലുള്ള നമ്മുടെ ജവാന്മാരുടെയും സാധാരണക്കാരുടെയും ജീവിതം സുരക്ഷിതമാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.