ന്യൂഡൽഹി: ഭാരതത്തിൽ രാജ്യവിരുദ്ധ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ഇടതുചിന്തകർക്ക് ‘അന്താരാഷ്ട്ര ഖാൻ മാർക്കറ്റ്’ സംഘമാണ് പിന്തുണ നൽകുന്നതെന്ന് എസ്. ജയശങ്കർ. ദേശീയമാദ്ധ്യമമായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രിയുടെ പരാമർശം.
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ അധിക്ഷേപിക്കാൻ കച്ചകെട്ടിയിറങ്ങിയ ചില കൂട്ടരുണ്ട്. പുരോഗമനവാദത്തിന്റെ തോലിട്ടിരിക്കുന്ന പ്രമാണിമാരായ ചില ഇടത് ബുദ്ധിജീവികൾ. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി അതിൽ നിന്നും നേട്ടമുണ്ടാക്കാമെന്ന് കരുതുന്ന വർഗമാണത്. അതിനെ ഖാൻ മാർക്കറ്റ് സംഘമെന്ന് വിവരിക്കാം. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഖാൻ മാർക്കറ്റ് സംഘവുമുണ്ട്
പാശ്ചാത്യ മാദ്ധ്യമങ്ങളും അന്താരാഷ്ട്ര ഖാൻ മാർക്കറ്റ് സംഘവും തമ്മിൽ അഭേദ്യ ബന്ധമാണുള്ളത്. അവർ ഇന്ത്യയെ അവഹേളിക്കാൻ പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നു. ഭാരതത്തെ മോശമായി ചിത്രീകരിക്കാൻ വേണ്ടി നിലകൊള്ളുന്ന ഇവർ രാജ്യവിരുദ്ധ ഇക്കോസിസ്റ്റം ഇവിടെ രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികളെയും നയിക്കുന്നത് പോലും ഇക്കൂട്ടരാണ്. ഈ തെരഞ്ഞെടുപ്പിൽ മാത്രമല്ല, മുൻ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടത്താൻ തുനിഞ്ഞിറങ്ങിയവരാണ് ഈ സംഘം. എന്നാൽ ഇത്തവണയും അവർക്ക് ദഹിക്കാത്ത ജനവിധിയാണ് കാത്തിരിക്കുന്നത്.
പാശ്ചാത്യ മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന കാര്യങ്ങളിൽ സ്വാധീനിക്കപ്പെടാതിരിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കാരണം ചിട്ടയോടെയും മുറയ്ക്കനുസരിച്ചും അവർ കഥകളുടെ വിസ്ഫോടനം തന്നെ തീർക്കും. ആദ്യം വിദേശമാദ്ധ്യമങ്ങളിൽ നിന്ന് വരും. പിന്നെ ഇവിടെയുള്ള മാദ്ധ്യമങ്ങൾ അത് ഏറ്റുപിടിക്കും. അതോടെ സർവകലാശാല-തല ചർച്ചകൾ ഉടലെടുക്കും. ഇതിങ്ങനെ ക്രമാനുഗതമായി സംഭവിച്ചുകൊണ്ടേയിരിക്കും. തെരഞ്ഞെടുപ്പ് അടുക്കുന്തോറും പാരമ്യത്തിലെത്തും. ഇതിനൊക്കെ ശക്തമായി പിന്താങ്ങാൻ നേരത്തെ സൂചിപ്പിച്ച പ്രമാണികളായ ഇടത് ചിന്തകർ മുന്നിട്ടിറങ്ങുമെന്നും എസ് ജയശങ്കർ വിമർശിച്ചു.