ന്യൂഡൽഹി: പ്രതിപക്ഷത്തെ ഒരിക്കലും ശത്രുക്കളായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും നന്മ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ കാലഹരണപ്പെട്ട ചിന്തകളെയാണ് എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡി ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” ഞാൻ ആരെയും വിലകുറച്ച് കാണുന്ന വ്യക്തിയല്ല. പ്രതിപക്ഷ നേതാക്കളുമായി സഹകരിച്ച്, എന്റെ യാത്രയിൽ അവരെ ഒപ്പം കൂട്ടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 60-70 വർഷക്കാലത്തോളം അവർ രാജ്യം ഭരിച്ചു. അവർ ചെയ്ത നല്ല കാര്യങ്ങൾ ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്. പ്രതിപക്ഷത്തെ ഒരിക്കലും ശത്രുക്കളായി കാണണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.”- പ്രധാനമന്ത്രി പറഞ്ഞു.
പരിചയ സമ്പന്നരായ പ്രതിപക്ഷ നേതാക്കളുടെ ഉപദേശങ്ങൾ എന്നും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവർക്ക് കേന്ദ്രസർക്കാരിന്റെ ഭരണത്തെ കുറിച്ച് നല്ലതും മോശവുമായ കാര്യങ്ങൾ വിളിച്ചു പറയാം. രാജ്യത്തിന്റെ പുരോഗതിക്കായി പ്രതിപക്ഷം എന്തെങ്കിലും ചെയ്താൻ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും ആർക്കും ദോഷം വരണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഭാവങ്ങൾ ഇല്ലാതാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പരിഷ്കരണത്തിലൂടെയും പ്രകടന മികവിലൂടെയും രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.