ഓട്ടോറിക്ഷാ ഡ്രൈവറായ 18 കാരിയ്ക്ക് ബ്രിട്ടന്റെ മഹത്തായ വനിതാ ശാക്തീകരണ അവാർഡ്. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഒരു ഗ്രാമത്തിലെ ആരതി എന്ന യുവതിയ്ക്കാണ് അമൽ ക്ലൂണി വിമൻസ് എംപവർമെൻ്റ് അവാർഡ് ലഭിച്ചത് . അവാർഡ് ഏറ്റുവാങ്ങിയ ആരതി ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിനെയും കണ്ടു . ഗവൺമെൻ്റിന്റെ പിങ്ക് ഇ-റിക്ഷ ഓടിച്ച് മറ്റ് യുവതികൾക്ക് മാതൃകയായതിനും സ്ത്രീ ശാക്തീകരണത്തിന് പ്രചോദനമായതിനുമാണ് ആരതിക്ക് ബ്രിട്ടന്റെ അഭിമാനകരമായ അവാർഡ് ലഭിച്ചത്.
“ഇതുപോലുള്ള വെല്ലുവിളികൾ നേരിടുന്ന മറ്റ് പെൺകുട്ടികളെ പ്രചോദിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഗവൺമെൻ്റിന്റെ ഈ പിങ്ക് റിക്ഷാ പദ്ധതി ലോകത്തെ മറ്റൊരു വെളിച്ചത്തിൽ കാണാൻ എന്നെ സഹായിച്ചു. ഇപ്പോൾ എനിക്ക് എന്റെ സ്വന്തം സ്വപ്നങ്ങൾ മാത്രമല്ല, എന്റെ മകളുടെ സ്വപ്നങ്ങളും നിറവേറ്റാൻ കഴിയും,” ആരതി പറയുന്നു.
20 രാജ്യങ്ങളിലെ യുവാക്കളെ തൊഴിൽ, വിദ്യാഭ്യാസം, സംരംഭക പരിപാടികൾ എന്നിവയിലൂടെ പിന്തുണയ്ക്കുന്ന സംഘടനയാണ് ആരതിയെ ആദരിച്ചത്. ആത്മാഭിമാനമുള്ള സ്ത്രീകളെയും അവരുടെ നേട്ടങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അവാർഡാണ് പ്രിൻസ് ട്രസ്റ്റ് വിമൻസ് എംപവർമെൻ്റ് അവാർഡ്.