എറണാകുളം: അവയവക്കച്ചവട കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ പിടിയിലായ സജിത്ത് ശ്യാം സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളയാളാണെന്നും എസ് പി പറഞ്ഞു.
അന്വേഷണം ശാസ്ത്രീയമായി പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ ഹൈദരാബാദിലും ബെംഗളൂരുവിലും പരിശോധനകൾ നടത്തുമെന്നും എസ് പി പറഞ്ഞു. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അവയവക്കച്ചവട കേസിൽ തൃശൂർ സ്വദേശി സാബിത്ത് നാസറിനെ വ്യാഴാഴ്ചയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എറണാകുളം സ്വദേശി സജിത്ത് ശ്യാമിനെ പിടികൂടിയത്. അവയവക്കടത്ത് സംഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്ന് സാബിത്ത് ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
കേരളത്തിന് പുറമെ, ഹൈദരാബാദ്, ബെംഗളൂരു,ഡൽഹി എന്നിവിടങ്ങളിൽ നിന്നും സംഘം മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ട്. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്. അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നുംപ്രതി അവയവ ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം.