പട്ന: വർഗീയതയും ജാതീയതയും കുടുംബവാഴ്ചയുമാണ് ഇൻഡി സഖ്യത്തിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി താൻ 24 മണിക്കൂറും പ്രവർത്തിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ തന്നെ അധിക്ഷേപിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ളതാണ് ഈ വോട്ടെടുപ്പ്. ശക്തനായ നേതാവിനെയാണ് രാജ്യത്തിന് ആവശ്യം.
ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ കഴിവ് പ്രകടിപ്പിക്കാനും കഴിയുന്ന ആളാകണം പ്രധാനമന്ത്രി. എൻഡിഎ സഖ്യം അധികാരത്തിലിരുന്ന 10 വർഷംകൊണ്ട് ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം വളർന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
2024-ലെ തെരഞ്ഞെടുപ്പിലും നിങ്ങൾ ചിന്തിക്കേണ്ട കാര്യം ഇതാണ്, ഒരു വശത്ത് രാജ്യത്തിന് വേണ്ടി 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന മോദിയുണ്ട്. മറുവശത്ത്, നിങ്ങളോട് കള്ളം മാത്രം വിളിച്ചു പറയുന്ന ഇൻഡി സഖ്യമാണുള്ളത്. 2047-ഓടെ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രയത്നിക്കുകയാണ് താനെന്നും മോദി വ്യക്തമാക്കി. ഇൻഡി സഖ്യം മോദിയെ അധിക്ഷേപിക്കാനുള്ള തിരക്കിലാണ്. വർഗീയതയും ജാതീയതയും കുടുംബവാഴ്ചയുമാണ് ഇൻഡി സഖ്യത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.