കണ്ണൂര്‍: അവയവക്കച്ചവടത്തിന് ഭർത്താവും ഇടനിലക്കാരനും നിർബന്ധിച്ചെന്ന് വനവാസി യുവതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്കാണ് പരാതി നല്‍കിയത്. വൃക്ക ദാനം ചെയ്യുന്നതിനായി 9 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി.
ഇടനിലക്കാരനായ ബെന്നി വഴി 2014-ൽ ഭർത്താവിന്റെ വൃക്ക വിറ്റു. അന്ന് 6 ലക്ഷം രൂപയാണ് നൽകിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വർഷം മുമ്പാണ് അവയവക്കച്ചവടത്തിന് തന്നെ നിർബന്ധിച്ചതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
ഇതിനായി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്മാറിയ തന്നെ ഇടനിലക്കാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പറയുന്നത്. പരാതിയെ തുടർന്ന്, ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവ കച്ചവട ഏജന്റാണ് ബെന്നിയെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.