പട്‌ന: നുഴഞ്ഞുകയറ്റക്കാർക്ക് പ്രാധാന്യം നൽകുന്നവരാണ് ഇൻഡി സഖ്യത്തിലെ നേതാക്കളെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പൗരത്വ ദേദഗതി നിയമത്തെ ഇൻഡി സഖ്യം എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ ബക്‌സറിൽ സംഘടിപ്പിച്ച പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” വോട്ടിനായി എന്ത് പ്രീണനവും സ്വീകരിക്കുന്ന നേതാക്കളാണ് ഇൻഡി സഖ്യത്തിലുള്ളത്. അവർ ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ച് നുഴഞ്ഞുകയറ്റക്കാർക്ക് നൽകാൻ ആഗ്രഹിക്കുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം നിർത്തലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ തന്ത്രങ്ങൾ ബിഹാറിൽ വിലപ്പോവില്ല.”- പ്രധാനമന്ത്രി പറഞ്ഞു.
ജംഗിൾ രാജ് ഗുണ്ടായിസങ്ങൾക്ക് ബിഹാർ നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇനി ഇത്തരം പ്രവർത്തികൾ ബിഹാറിൽ നടക്കില്ലെന്നും വികസനത്തിന്റെ പാതയിൽ നിന്ന് സംസ്ഥാനത്തെ വ്യതിചലിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓരോ വർഷവും ഓരോ പ്രധാനമന്ത്രി എന്ന നയമാണ് ഇൻഡി സഖ്യം ഉയർത്തി കാണിക്കുന്നത്. ഇത്രയും വലിയ രാജ്യത്ത് ഈ നയം പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്നും ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസിലാക്കാനുള്ള വിവരം പോലും ഇൻഡി സഖ്യത്തിലെ നേതാക്കൾക്കില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. 500 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ ശ്രീരാമൻ തിരിച്ചെത്തി. രാമ ഭഗവാന്റെ തിരിച്ചു വരവ് രാജ്യമാകെ കൊണ്ടാടിയപ്പോൾ ഇൻഡി സഖ്യം മാത്രമാണ് വിട്ടു നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.