കൊൽക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആറ് മാസത്തിനുള്ളിൽ വലിയ രാഷ്‌ട്രീയ ഭൂചലനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 20ലധികം കക്ഷികൾ ഭാഗമായ ഇൻഡി സഖ്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ജനങ്ങളുടെ ഓരോ വോട്ടും രാജ്യത്തിന്റെ ദിശ മാറ്റാൻ സഹായിക്കുമെന്നും, ഫലപ്രഖ്യാപനത്തോടെ കുടുംബാധിപത്യം പുലർത്തുന്ന പാർട്ടികൾ ശിഥിലമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ കാക്ദീപിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” യാതൊരു ലക്ഷ്യബോധവുമില്ലാതെ നടക്കുന്ന നേതാക്കളെ കുറിച്ച് പ്രവർത്തകരുടെ ഇടയിലും നിരാശ വന്നിരിക്കുകയാണ്. കുടുംബ പാർട്ടികൾ ഇല്ലാതാകുന്നതോടെ വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റ് രാജ്യം വൈകാതെ കാണും. ആറ് മാസത്തിനുള്ളിൽ വികസനത്തിന്റെ കുതിപ്പാണ് പുതിയ സർക്കാരിലൂടെ ഉണ്ടാകാൻ പോകുന്നത്. അതേപോലെ ആറ് മാസത്തിനുള്ളിൽ തന്നെ ഒരു രാഷ്‌ട്രീയ ഭൂചലനവും ഉണ്ടാകും. കുടുംബപാർട്ടികളുടെ പ്രവർത്തകരുടെ ഇടയിൽ നിരാശ അതിന്റെ മൂർധന്യാവസ്ഥയിലാണ്. ഈ നേതാക്കളെ ആളുകൾ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്.
നിങ്ങളുടെ ഓരോ വോട്ടും വികസനത്തിന് വേണ്ടിയുള്ളതാകണം. ബംഗാളിൽ ഇപ്പോൾ ദുർഭരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. യുവാക്കളുടെ അവസരങ്ങൾ നുഴഞ്ഞുകയറ്റക്കാർ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്. സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചവർ നുഴഞ്ഞുകയറ്റക്കാരെ ഇവിടെ താമസിപ്പിക്കാൻ നടക്കുകയാണ്. പ്രീണനത്തിന് വേണ്ടി നമ്മുടെ ഭരണഘടനയെ പോലും ഇക്കൂട്ടർ വെറുതെ വിടുന്നില്ല. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കാണ് ഭരണഘടനയിലൂടെ സംവരണം ഉറപ്പാക്കുന്നത്. എന്നാൽ ഒറ്റരാത്രി കൊണ്ട് മുഴുവൻ മുസ്ലീം സമുദായത്തിനും ഒബിസി പദവി നൽകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടത്. കൊൽക്കത്ത ഹൈക്കോടതി ഈ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. എന്നിട്ടും പ്രീണനത്തിന്റെ ഭാഗമായി അവർ മുസ്ലീങ്ങളോട് കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും” പ്രധാനമന്ത്രി ആരോപിച്ചു.