കൊൽക്കത്ത: ബിജെപി ജനാധിപത്യവിരുദ്ധമായാണ് സർക്കാർ രൂപീകരിക്കുന്നതെന്ന വിചിത്ര വാദവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തുടർച്ചയായി മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലേറുകയും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തൃണമൂൽ നേതാവിന്റെ സമനിലവിട്ട പ്രതികരണം.
ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായുമാണ് ബിജെപി ഇപ്പോൾ സർക്കാർ രൂപീകരിക്കുന്നത്. ഭരണം പിടിക്കാൻ ഇൻഡി മുന്നണി ഇതുവരെ ശ്രമിച്ചിട്ടില്ല, പക്ഷെ നാളെയൊരു ദിവസം ശ്രമിക്കില്ലെന്ന് പറയാൻ കഴിയില്ല. കുറച്ച് കാലം നമുക്ക് കാത്തിരിക്കാമെന്നും തൃണമൂൽ അദ്ധ്യക്ഷ വെല്ലുവിളിച്ചു.
ബിജെപി നയിക്കുന്ന, ദുർബലവും അസ്ഥിരവുമായ, എൻഡിഎ സർക്കാർ വൈകാതെ തകരും. കാത്തിരുന്ന് കാണാം. രാജ്യത്തിന് മാറ്റം ആവശ്യമാണ്. രാജ്യം മാറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ട് സാഹചര്യം നോക്കി ഞങ്ങൾ പ്രവർത്തിക്കും. ഇത്തവണത്തെ ജനവിധി മോദിക്ക് എതിരാണ്. മോദിക്ക് അധികാരം നഷ്ടപ്പെടും, മറ്റൊരാൾ പ്രധാനമന്ത്രിയാകും. അതുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും മമത പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് മത്സരിച്ചിട്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയെ പരാജയപ്പെടുത്താൻ കഴിയാതെ പോയത് മമതയുൾപ്പടെയുള്ള നേതാക്കളെ നിരാശപ്പെടുത്തിയിരുന്നു. ജനവധി എൻഡിഎയ്ക്ക് അനുകൂലമായിട്ടും ഇൻഡി മുന്നണിക്കൊപ്പമാണ് രാജ്യമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മമത.