ബെംഗളൂരുവിലെ ആദ്യ വനിതാ എംപി എന്ന ചരിത്രവിജയം സ്വന്തമാക്കിയാണ് ശോഭ കരന്ദലജെ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമാകുന്നത്. 2014 മുതൽ പാർലമെന്റ് എംപിയാണ് കരന്ദലജെ. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ കർണാടകയിൽ നിന്ന് മൂന്ന് വനിതാ എംപിമാരുണ്ടാകുന്നത്. അതിലൊരാളെയാണ് മൂന്നാമൂഴത്തിൽ മോദി ഭരണനിർവ്വഹണത്തിൽ പങ്കാളിയാക്കിയിരിക്കുന്നത്.
2014, 2019 വർഷങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉഡുപ്പി- ചിക്കമംഗ്ലൂർ മണ്ഡലത്തിൽ നിന്ന് ശോഭ കരന്ദലജെ ലോക്‌സഭയിലെത്തുന്നത്. ഇത്തവണ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.വി രാജീവ് ഗൗഡയെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്‌കരണ- കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
1966 ഒക്ടോബർ 23ന് കർണാടകയിലെ പുറ്റൂരിലാണ് ജനനം. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് കരന്ദലജെയുടെ രാഷ്ടീയ പ്രവേശനം. മാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ സോഷ്യോളജി, സോഷ്യൽവർക്ക് എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.
2008-ലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിലെ ഗ്രാമ വികസന -പഞ്ചായത്ത് രാജ് മന്ത്രിയായും ജഗദീഷ് ഷെട്ടാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായും ചുമതല വഹിച്ചിരുന്നു. നിലവിൽ പാർട്ടിയുടെ കർണാടകാ ഉപാദ്ധ്യക്ഷയാണ്. അനുഭവസമ്പത്തും നേതൃപാടവവും കരന്ദലജെയെ കരുത്തുറ്റ നേതാവാക്കി മാറ്റി. സമൂഹത്തോടുള്ള അർപ്പണബോധവും പ്രതിബദ്ധതയുമാണ് ശോഭയെ ജനങ്ങൾക്കിടയിൽ നേതാവാക്കി മാറ്റിയത്.
കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തിയ നേതാവാണ് കരന്ദലജെ. സംസ്ഥാനത്തെ കർഷകരുടെ ഉറച്ച ശബ്ദമായും മാറി.















