തിരുവനന്തപുരം: രാജ്യസഭാ സീറ്റുതർക്കത്തിൽ ഘടകകക്ഷികൾക്ക് വഴങ്ങി സിപിഎം. കേരളാ കോൺഗ്രസ് എമ്മിന് സീറ്റ് വിട്ടുകൊടുത്തു. ജോസ് കെ. മാണിയാണ് കേരളാ കോൺഗ്രസ് എം. സ്ഥാനാർത്ഥി. വിജയസാധ്യതയുള്ള സീറ്റിൽ സിപിഐ ആണ് മത്സരിക്കുക.
മുന്നണിയുടെ കരുത്താണ് കേരളാ കോൺഗ്രസ് (എം) എന്നും മധ്യകേരളത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന പാർട്ടിയാണിതെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. തർക്കത്തിനില്ലെന്നും പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ സ്വീകരിച്ച തീരുമാനമാണെന്നും എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രിയും പറഞ്ഞു. അതേസമയം സീറ്റ് നിഷേധിച്ചതിൽ ആർജെഡി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സിപിഐയും കേരളാ കോൺഗ്രസും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ വന്നതോടെയായിരുന്നു രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം നിർബന്ധിതരായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുസംബന്ധിച്ച് ചർച്ചകൾ രൂക്ഷമായിരുന്നു. പൊതുവെ സീറ്റ് വിട്ടുകൊടുത്ത് ശീലമില്ലാത്ത സിപിഎം നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായത്.
കേരളത്തിൽ ബിജെപി പിടിമുറുക്കുന്നതും ജോർജ് കുര്യനടക്കം സ്ഥാനമാനങ്ങൾ ലഭിച്ചതും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ വർദ്ധിച്ചുവരുന്ന ബിജെപി അനുകൂല സമീപനവുമെല്ലാം കണക്കിലെടുത്താണ് കേരളാ കോൺഗ്രസ് എമ്മിന് സീറ്റ് വിട്ടുനൽകാൻ സിപിഎം തയ്യാറായതെന്നാണ് വിലയിരുത്തൽ. കൂടാതെ എൽഡിഎഫിൽ ഉറച്ചുനിൽക്കാൻ കേരളാ കോൺഗ്രസിന് പ്രേരണ നൽകുകയെന്ന ഉദ്ദേശ്യവും വിട്ടുവീഴ്ചയ്‌ക്ക് പിന്നിലുണ്ട്.