മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. തന്റെ തന്നെ സിനിമയുടെ റീമേക്ക് ചിത്രങ്ങളാണ് അദ്ദേഹം ആദ്യകാലങ്ങളിൽ തമിഴിൽ പുറത്തിറക്കി ഹിറ്റ് അടിച്ചത്. തമിഴിലെ സൂപ്പർ താരങ്ങളായ വിജയിയുടെയും സൂര്യയുടെയും സിനിമ ജീവിതം തന്നെ മാറിമറിഞ്ഞത് സ്വർഗ്ഗചിത്ര അപ്പച്ചൻ ഒരുക്കിയ സിനിമകളിലൂടെ ആയിരുന്നു. ഫ്രണ്ട്സ് എന്ന സിനിമയിലൂടെ ഇരു താരങ്ങളും തമിഴിലെ തിരക്കുള്ള നടന്മാരായി മാറി. വിജയിയുമൊത്ത് രണ്ട് സിനിമകൾ സ്വർഗ്ഗ ചിത്ര അപ്പച്ചൻ തമിഴിൽ ചെയ്തിട്ടുണ്ട്. അതിലൊന്ന് അഴകിയ തമിഴ് മകനാണ്. ഇപ്പോഴിതാ, എങ്ങനെയാണ് വിജയിക്കൊപ്പം ചിത്രം ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് നിർമ്മാതാവ്. അന്നുണ്ടായ അനുഭവങ്ങളും അദ്ദേഹം തുറന്നുപറയുന്നു.
“എനിക്കൊരു തമിഴ് ചിത്രം എടുക്കണമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ വിജയിയാണ് പറഞ്ഞത് ഒരു റീമേക്ക് സിനിമ ചെയ്യാമെന്ന്. അങ്ങനെയാണ് ഫ്രണ്ട്സിന്റെ റീമേക്ക് ചെയ്യുന്നത്. ആ സിനിമ വലിയ വിജയമായി. 100 ദിവസം ചിത്രം ഓടി. വിജയിക്ക് സന്തോഷമായി. ആദ്യദിവസം ചിത്രത്തിന് വലിയ തിരക്ക് ഇല്ലായിരുന്നു. അപ്പോൾ വിജയിയുടെ അച്ഛൻ പറഞ്ഞു ഞാൻ മുഴുവൻ മണ്ടത്തരമാണ് കാണിക്കുന്നതെന്ന്. പ്രേക്ഷകർ എത്തുന്നില്ല എന്നു പറഞ്ഞ് വിജയിക്കും സങ്കടം. പക്ഷേ എനിക്കുറപ്പായിരുന്നു വരുംദിവസങ്ങളിൽ ചിത്രത്തിന് ജനങ്ങൾ കയറുമെന്ന്. മൂന്നുദിവസം കാത്തിരുന്നു, അതിനുശേഷം ആണ് തിയേറ്ററുകളിലേക്ക് ജനങ്ങൾ എത്തിത്തുടങ്ങിയത്. ഇതോടെ വിജയ് സന്തോഷവാനായി”.
“വിജയിയും സൂര്യയും ആയിരുന്നു ഫ്രണ്ട്സിൽ അഭിനയിച്ചത്. സൂര്യ അന്ന് പുതുമുഖമാണ്. വിജയ് ആകട്ടെ കയറി വരുന്നതേയുള്ളൂ. സൂര്യയുടെ ജീവിതം തന്നെ ഫ്രണ്ട്സാണ്. ആ സിനിമ ഇല്ലെങ്കിൽ സൂര്യ ഇല്ല. ചിത്രത്തിലേക്ക് സൂര്യയെ ക്ഷണിക്കാനായി വീട്ടിൽ ഞാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ശിവകുമാർ സർ അവന് അഭിനയിക്കാൻ അറിയില്ല എന്നു പറഞ്ഞു. മകൻ പഠിക്കുകയാണ്, അവനെ ശല്യപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ഗെറ്റൗട്ട് അടിച്ചില്ല എന്നേയുള്ളൂ, ഞങ്ങളെ അവിടെനിന്ന് പറഞ്ഞുവിട്ടു. പക്ഷേ, അതിനുശേഷം സൂര്യ സമ്മതം അറിയിച്ചു. അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിട്ടായിരിക്കണം. ആ ഒരൊറ്റ പടം കൊണ്ട് വിജയിക്ക് തുല്യം സൂര്യ വളർന്നു”.
“ഫ്രണ്ട്സ് ഹിറ്റ് ആയതിനുശേഷം എനിക്ക് ഒരു ഡേറ്റ് കൂടി തരണമെന്ന് ഞാൻ വിജയിയോട് ആവശ്യപ്പെട്ടു. നിങ്ങൾ എപ്പോൾ വിളിച്ചാലും ഞാൻ ഡേറ്റ് തരുമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ജോഷിയും കൂടെ ചെയ്ത ദിലീപ് ചിത്രം ഉണ്ട്, റൺവേ. അത് തമിഴിലേക്ക് റീമേക്ക് ചെയ്യാമെന്ന് ഞാൻ വിചാരിച്ചു. സിനിമയുടെ പ്രിന്റ് കൊണ്ട് പോയി ഞാൻ വിജയിയെ കാണിച്ചു. വിജയ്, അദ്ദേഹത്തിന്റെ അച്ഛൻ, അമ്മ, ഭാര്യ എല്ലാവരും കൂടി ആ സിനിമ കണ്ടു. സിദ്ദിഖിനെ കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കാം എന്നും വിചാരിച്ചു. വിജയിക്ക് വലിയ പ്രശ്നമില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റ അച്ഛൻ സമ്മതിക്കുന്നില്ല. അത് മുടങ്ങി. പിന്നീട് ഒരുപാട് സംവിധായകർ വന്ന കഥ പറഞ്ഞു. അതൊന്നും വിജയിക്ക് ഇഷ്ടപ്പെട്ടില്ല. അതിനുശേഷം അദ്ദേഹമാണ് തെലുങ്കിലെ ഭരതനെ കൊണ്ടുവന്ന് ‘അഴകിയ തമിഴ് മകൻ’ സംവിധാനം ചെയ്യിപ്പിച്ചത്. വിജയിക്ക് കുറെ ഡിമാൻഡ് ഉണ്ടായിരുന്നു. എ ആർ റഹ്മാൻ മ്യൂസിക് ചെയ്യണം. അന്ന് ശങ്കറിനും മണിരത്നത്തിനും അല്ലാതെ റഹ്മാൻ മ്യൂസിക് ചെയ്യില്ല. വിജയ് പറഞ്ഞത് അനുസരിച്ച് റഹ്മാനോട് പോയി ചോദിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു എന്റെ ശമ്പളം താങ്കൾ താങ്ങില്ല. അവസാനം ഒരു കോടി രൂപയ്‌ക്ക് റഹ്മാൻ സമ്മതിച്ചു. ഇത് വിജയിയോട് പറഞ്ഞപ്പോൾ അദ്ദേഹം വിശ്വസിച്ചില്ല. റഹ്മാൻ ഇല്ലെന്നു പറഞ്ഞിരുന്നേൽ ഉറപ്പായും വിജയ് ഡേറ്റ് മാറ്റിയേനെ. അയാൾ തീരുമാനിച്ചാൽ തീരുമാനിച്ചതാണ്. അങ്ങനെയാണ് ആ സിനിമ സംഭവിച്ചത്”-സ്വർഗ ചിത്ര അപ്പച്ചൻ പറഞ്ഞു.