കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ജന്മനാട്ടിൽ. കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്നത്. ബിജെപി പ്രവർത്തകർ സ്വീകരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം കെ.പി.എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം. കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശികളുടെ വീടുകളിൽ കേന്ദ്രമന്ത്രി ഞായറാഴ്ച സന്ദർശിക്കും.
മൂന്നാം മോദി മന്ത്രിസഭയിലെ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മലയാളിയാണ് ജോർജ് കുര്യൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലിരിക്കേയാണ് അദ്ദേഹം കേന്ദ്രമന്ത്രി പദത്തിലെത്തുന്നത്. കോട്ടയം കാണക്കാരി നമ്പ്യാകുളം സ്വദേശിയായ അദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ്. ബിജെപിയുടെ ആരംഭകാലം മുതൽ തന്നെ പാർട്ടിയിലെ സജീവ പ്രവർത്തകനാണ് ജോർജ് കുര്യൻ.
ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനത്താണ് അദ്ദേഹം നിയമിതനായത്. മോദി സർക്കാരിന്റെ വികസന രേഖയുടെ അടിസ്ഥാനത്തിലായിരിക്കും തന്റെ പ്രവർത്തനമെന്ന് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. അവസരം നൽകിയ മോദിക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.