കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്ക് ജയം. ഗ്വാട്ടിമാലക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജയം. രണ്ടു ഗോളും നായകൻ ലയണൽ മെസിയാണ് മത്സരത്തിൽ തിളങ്ങിയത്. നാലാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ പിന്നിലായ അർജന്റീനയെ മെസിയും ലൗതാരോ മാർട്ടിനെസുമാണ് വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ മെസിയിലൂടെയാണ് അർജന്റീന സമനില പിടിച്ചത്. 39-ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ അർജന്റീന വീണ്ടും മത്സരത്തിൽ മുന്നിട്ടുനിന്നു. ലൗതാരോ മാർട്ടിനെസാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.
രണ്ടാം പകുതിയിലും അർജന്റീന ആധിപത്യം തുടർന്നു. എയ്ഞ്ചൽ ഡി മരിയയും ഡി പോളും കളത്തിലിറങ്ങിയതോടെ ഗ്വാട്ടിമാല വിയർത്തു. 66ാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസ് രണ്ടാം തവണയും വല കുലുക്കിയതോടെ അർജന്റീന ലീഡ് ഇരട്ടിയാക്കി.
ഡി മരിയ നൽകിയ പാസ് 77-ാം മിനിറ്റിൽ മെസി ലക്ഷ്യസ്ഥാനത്തെത്തിച്ചതോടെ അർജന്റീന വിജയം പൂർത്തിയാക്കി. മാർട്ടിനെസിന്റെ രണ്ടുഗോളുകൾക്കും വഴിയൊരുക്കിയത് മെസിയായിരുന്നു. ഗ്വാട്ടിമാലക്ക് ഒരു തവണ പോലും അർജന്റീന വലയുടെ നേരെ ഷോട്ട് പായിക്കാനായില്ല. കളിയുടെ 73 ശതമാനത്തോളം സമയവും പന്ത് കൈവശം വച്ച അർജന്റീന കോപ്പയ്‌ക്ക് സജ്ജരാണെന്ന സന്ദേശം നൽകിയാണ് കളം വിട്ടത്. 21-നാണ് കോപ്പ അമേരിക്കയിലെ അർജന്റീനയുടെ ആദ്യ മത്സരം. കാനഡയാണ് എതിരാളികൾ.