ന്യൂഡൽഹി: രക്തബന്ധമല്ലാത്തവരിൽ നിന്നും അവയവങ്ങൾ സ്വീകരിക്കാൻ വഴിയൊരുക്കുന്ന അവയവദാന നിയമഭേദഗതിക്ക് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്.അവയവങ്ങൾ ആവശ്യമായി വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും അടുത്ത ബന്ധുക്കളിൽ നിന്ന് യോജിച്ച അവയവങ്ങൾ ലഭിക്കാത്തതുമാണ് അവയവദാന നിയമഭേദഗതിയിലേക്ക് വഴിവയ്‌ക്കുന്നത്.
നിലവിലെ നിയമപ്രകാരം ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനം അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ സാധ്യമാവുകയുള്ളൂ. അതായത് ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, കൊച്ചു മക്കൾ തുടങ്ങി അടുത്ത ബന്ധത്തിൽ നിന്നുള്ളവരിൽ നിന്ന് മാത്രമേ അവയവം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. രക്തബന്ധമില്ലാത്ത ഒരാളിൽ നിന്ന് അവയവം സ്വീകരിക്കണമെങ്കിൽ മെഡിക്കൽ സമിതിയുടെ പ്രത്യേക അംഗീകാരം ആവശ്യമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ അവയവദാന ഭേദഗതി നിയമത്തിലൂടെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അവയവം ആവശ്യമുള്ള ഒരു കുടുംബത്തിന് ദാനം ചെയ്യാൻ തയ്യാറുള്ള ആളുകളെ നേരിട്ട് സമീപിക്കാം. അവയവ കച്ചവടം ഉൾപ്പെടെയുളള വഴിവിട്ട നീക്കങ്ങൾക്കും ഇത് തടയിടുമെന്നാണ് സൂചന. ശരീരവുമായി യോജിക്കുന്ന അവയവങ്ങൾ നിയമപ്രകാരം തന്നെ ദാനം ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇതിനുപുറമെ ദാതാക്കൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനുള്ള പ്രത്യേക പദ്ധതികളും, മരണ ശേഷമുള്ള അവയവദാനത്തിന്റെ നിയമപ്രശ്‌നങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ട്.