ശ്രീനഗർ: കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിൽ രാവിലെ 11 മണിയ്‌ക്കാണ് യോഗം ചേർന്നത്.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി മനോജ് പാണ്ഡ, നാവികസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ യോഗത്തിൽ പങ്കെടുത്തു. സൈന്യം, പൊലീസ്, ജമ്മു കശ്‌മീർ ഭരണകൂടം എന്നീ വിഭാഗങ്ങളിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിന്റെ ഭാഗമായി.
കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം ചേർന്നത്. വരാനിരിക്കുന്ന അമർനാഥ് യാത്രയുടെ മുന്നൊരുക്കങ്ങളെ കുറിച്ചും ചർച്ച നടത്തി. രണ്ട് ദിവസം മുമ്പ് സുരക്ഷാ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണങ്ങൾ നേരിടുന്നതിനെ കുറിച്ചും സുരക്ഷാ നടപടികൾ സ്വീകരിച്ചതിനെ കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
കശ്‌മീരിലെ റിയാസി, കത്വ, ദോഡ എന്നിവിടങ്ങളിലാണ് ഭീകരാക്രമണം നടന്നത്. തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു.