ചെന്നൈ: കോയമ്പത്തൂരിൽ മലയാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊച്ചി- സേലം ദേശീയപാതയിൽ വച്ചാണ് ആക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് യുവാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
യുവാക്കളുടെ വാഹനത്തെ പിന്തുടർന്നെത്തി ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആക്രമണത്തിന്റെ യുവാക്കൾ പുറത്തുവിട്ടിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആദ്യം വന്ന ഒരു ഇന്നൊവ ഞങ്ങളുടെ വണ്ടിയുടെ പിന്നിൽ തട്ടി. ഇതിന് ശേഷവും ഈ വാഹനം അതിവേഗത്തിൽ പിന്തുടർന്ന് വന്ന് വണ്ടിയുടെ മുന്നിൽ കയറ്റി നിർത്തുകയായിരുന്നു. വാഹനം തട്ടിയതിനെക്കുറിച്ച് എന്തെങ്കിലും പറയാനാകും എന്ന് കരുതി ഇവർ കാർ നിർത്തി. എന്നാൽ ഇന്നൊവയുടെ ഡോർ തുറന്നിറങ്ങിയവർ വാഹനത്തിൽ നിന്ന് മാരകായുധങ്ങളെടുത്ത് ഗ്ലാസുകൾ തല്ലിപ്പൊട്ടിക്കുകയായിരുന്നു. ഡ്രൈവർ ഒഴികെയുളളവരെല്ലാം മുഖംമൂടി ധരിച്ചിരുന്നു.
ഒപ്പം ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചതോടെ വാഹനം ഓടിച്ച യുവാവ് പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോഴാണ് മറ്റ് രണ്ട് വണ്ടികൾ കൂടി കണ്ടത്. റോഡിലൂടെ ഈ സമയം മറ്റ് വാഹനങ്ങൾ പോകുന്നുമുണ്ടായിരുന്നു. അപകടം തിരിച്ചറിഞ്ഞതോടെ പെട്ടന്ന് വാഹനം പിന്നോട്ട് എടുത്ത് ഫസ്റ്റ് ഗിയറിട്ട് വേഗത്തിൽ മുന്നോട്ടുപോകുകയായിരുന്നു. ഇന്നൊവയുടെ തുറന്നിട്ടിരുന്ന ഡോറുകളിൽ ഇടിച്ചാണ് വാഹനം മുന്നോട്ട് എടുത്തത്. അല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു. ഏറെ നേരം സഞ്ചരിച്ച ശേഷം ടോൾ ഗേറ്റ് എത്തിയപ്പോൾ സമീപം നിന്ന പൊലീസുകാരോട് വിവരം പറയുകയായിരുന്നു.
വാഹനത്തിനുളളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് യുവാക്കൾ പുറത്തുവിട്ടത്. അക്രമികൾ ഇറങ്ങിവരുന്നതും മാരകായുധങ്ങളുമായി പാഞ്ഞടുക്കുന്നതുമെല്ലാം ഇതിൽ വ്യക്തമാണ്.