ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത് മുൻ വൈസ് ചാൻസിലർ കൂടിയായ ഡോ. എം. അബ്ദുൾ സലാം ആണ്. ഇസ്ലാം മതവിശ്വാസി കൂടിയായ അബ്ദുൾ സലാമിന്റെ സ്ഥാനാർത്ഥിത്വം പലരെയും ചൊടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് എതിരെ പലരീതിയിലുള്ള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. മലപ്പുറത്തുനിന്ന് തനിക്കുണ്ടായ ഒരു മോശം അനുഭവത്തെപ്പറ്റി തുറന്നു പറയുകയാണ് അബ്ദുൾ സലാം. നിസ്കരിക്കാൻ പള്ളിയിലെത്തിയപ്പോൾ അവിടുത്തെ ചിലരിൽ നിന്നും നേരിടേണ്ടിവന്ന ആക്രമണങ്ങളെപ്പറ്റിയാണ് ജനം ടിവിയുടെ മറുപടി എന്ന പരിപാടിയിൽ അദ്ദേഹം വെളിപ്പെടുത്തിയത്.
“മലപ്പുറത്തെ സ്ഥാനാർഥി ഞാനാണെന്ന് ടെലിവിഷൻ വഴിയാണ് അറിയുന്നത്. നേരത്തെ പാർലമെന്റിലേക്ക് മത്സരിക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയായി തീരുമാനിച്ചതിനുശേഷം മലപ്പുറത്തേക്ക് പ്രചരണത്തിനായി പോയി. അവിടെ നാല് ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിക്കാറ്. തോൽവിയുടെ ഭീതിയാണ്, ഇവിടെ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് തോന്നും. അവിടെ ചെന്നപ്പോൾ പാർട്ടി പ്രവർത്തകരെല്ലാം ഉന്മേഷവാന്മാരായി. ഏഴു മണ്ഡലങ്ങൾ ഉണ്ടായിരുന്നു, അവിടെയെല്ലാം പ്രവർത്തനങ്ങൾ നടന്നു. മലപ്പുറത്തിന്റെ കാലാവസ്ഥ അറിയാമല്ലോ. 41 ലക്ഷം ജനം, അതിൽ 70% മുസ്ലീങ്ങൾ. 14.8 ലക്ഷം വോട്ടേഴ്സ്. അതിൽ 10 ലക്ഷം മുസ്ലിം വോട്ടുകൾ. 18 എംപിമാർ പോയതിൽ 17 പേരും മുസ്ലിം ലീഗ് എംപിമാർ. ആർക്കും കയറാൻ പറ്റാത്ത മുസ്ലിംലീഗിന്റെ ഒരു കോട്ടയാണ് മലപ്പുറം”.
“മുസ്ലിംലീഗിന്റെ കോട്ടയിൽ ഇടിച്ചു കയറാൻ എങ്ങനെ ധൈര്യം വന്നു എന്ന് അഭിനന്ദിച്ചുകൊണ്ട് പലരും എന്നോട് ചോദിക്കാറുണ്ട്. ജീവന് തന്നെ ഭീഷണി ആവില്ലേ എന്ന് എന്നോട് ചോദിച്ചവർ ഉണ്ട്. അപ്പോൾ ഞാൻ പറയും, നാലുകൊല്ലം വൈസ് ചാൻസിലറായി ഇവിടുത്തെ ഭീഷണി ഞാൻ നേരിട്ടതാണെന്ന്. എനിക്ക് ഒരുപാട് മോശം അനുഭവം അവിടെ നിന്നും ഉണ്ടായിട്ടുണ്ട്. കൈ കൊടുക്കാൻ നേരത്ത് കൈ തട്ടിമാറ്റി പോകുന്നവർ ഉണ്ട്. ചിലർ പറയും, ഞങ്ങൾക്ക് ഞാൻ വോട്ട് ചെയ്യില്ല. ഹിന്ദുക്കൾക്കൊപ്പം കൂടി ഞങ്ങൾ മുസ്ലീങ്ങളെ ദ്രോഹിക്കുന്നവരാണെന്ന് പറഞ്ഞവരുണ്ട്. ഏറ്റവും വേദന തോന്നിയത് പെരുന്നാളിന് ഒരു പള്ളിയിൽ നിസ്കരിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ്”.
“പെരുന്നാളിന് പള്ളിയിൽ പോയി നിസ്കരിച്ച ശേഷം വെളിയിലിറങ്ങി. ഓരോരുത്തരും വന്ന് പെരുന്നാൾ ആശംസകൾ നേർന്നു. അപ്പോൾ പുറകിൽ നിന്ന് ഒരാൾ ചാടി അടുത്തേക്ക് വന്നു. അയാൾ എന്നോട് പറഞ്ഞു നിങ്ങൾ ഹിന്ദുക്കൾക്കൊപ്പം ചേർന്ന് മുസ്ലീങ്ങളെ കൊല്ലാൻ ശ്രമിക്കുന്നവരാണ്. മാറി പോ എന്ന് പറഞ്ഞ് തള്ളി. ഞാനാകെ തരിച്ചുപോയി. എനിക്ക് സങ്കടം തോന്നിയത് അതിനെതിരെ അവിടുത്തെ ഒരു മുസ്ലിങ്ങളും പ്രതികരിച്ചില്ല എന്നതാണ്. ഞാനും ഒരു മുസ്ലീമല്ലേ. ബിജെപിയുടെ മെമ്പർ ആയതിനാൽ ഇതുപോലെ അയിത്തം എനിക്കെതിരെ കൽപ്പിക്കാമോ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അതാണ്”- അബ്ദുൽ സലാം പറഞ്ഞു.