ദുബായ്: ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ യാത്രക്കാർക്ക് ലഭിക്കുന്ന സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ദുബായ് വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിൽ സന്ദർശനം നടത്തിയത്.
ഈദ് കാലത്ത് സഞ്ചാരികൾക്ക് സന്തോഷകരമായ അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് വിലയിരുത്തി. അവധി ദിവസത്തിലും യാത്രക്കാർക്ക് വേഗത്തിലും സുഗമമായും യാത്ര ചെയ്യാൻ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മികവിനെ ലഫ്റ്റനന്റ് ജനറൽ പ്രത്യേകം അഭിനന്ദിച്ചു. അതിനൊപ്പം അവർക്ക് ഈദ് ആശംസകളും നേർന്നു.
4 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി തുടങ്ങിയ ‘കിഡ്‌സ് പാസ്‌പോർട്ട് പ്ലാറ്റ്ഫോം’, സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു. ഈ സേവനങ്ങൾ യാത്രക്കാർക്ക് തൃപ്തി നിറഞ്ഞ സർവീസ് ലഭ്യമാക്കുകയും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നുവെന്ന് അൽ മർറി പറഞ്ഞു. 2023 ഏപ്രിലിൽ ആണ് കിഡ്‌സ് പാസ്‌പോർട്ട് പ്ലാറ്റ്‌ഫോം തുടങ്ങിയത്.
യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര അനുഭവം നൽകാൻ ദുബായ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.