ചെന്നൈ : പഴനിക്ക് സമീപം വനത്തിൽ ചത്ത ആനയുടെ കൊമ്പുകൾ വിൽപന നടത്താൻ ശ്രമിച്ച മൂന്ന് പേരെ തമിഴ്നാട് വനംവകുപ്പ് അറസ്റ്റ് ചെയ്തു. രാമൻ, സോമസുന്ദരം, ഗണേശൻ എന്നിവരാണ് പിടിയിലായത്.
വനപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന മലയോര ഗോത്രവർഗക്കാരനായ രാമൻ വനത്തിൽ തേൻ ശേഖരിക്കാൻ പോകുമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പഴനിയോട് ചേർന്ന ബാലസമുദ്രം ഉൾ വനത്തിലേക്ക് രാമൻ പോയപ്പോൾ അവിടെ ഒരു ആന ചത്തനിലയിൽ കണ്ടു.
ഇയാൾ ആനയിൽ നിന്ന് കൊമ്പ് എടുത്ത് വനംവകുപ്പിനെ അറിയിക്കാതെ കൊണ്ടുവന്ന് വീട്ടിൽ ഒളിപ്പിച്ചു. പിന്നീട് ഇത് വിൽക്കാൻ ശ്രമിച്ചപ്പോൾ പരിചയപ്പെട്ട സോമസുന്ദരം വഴി വയലൂരിലെ ഗണേശനെ ബന്ധപ്പെടുകയും ആനക്കൊമ്പ് വിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടർന്ന് ആനക്കൊമ്പ് വിൽപനയെക്കുറിച്ച് മൂവരും മറ്റു പലരുമായും സംസാരിച്ചു. ഈ വിവരം തമിഴ്നാട് വനം-വന്യജീവി ക്രൈം പ്രിവൻഷൻ യൂണിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു. ആനക്കൊമ്പ് വാങ്ങുന്നവരായി നടിച്ച് ഏതാനും ഉദ്യോഗസ്ഥർഇവരെ സമീപിച്ചു. വിലപേശി ഉറപ്പിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ച സ്ഥലത്തേക്ക് ഇവർ ആനക്കൊമ്പുകളുമായി എത്തിച്ചേരുകയായിരുന്നു. തുടർന്ന് ഇവരെ പിടികൂടി ചോദ്യം ചെയ്ത വനംവകുപ്പ് മൂവരെയും അറസ്റ്റ് ചെയ്തു. ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.