അയർലൻഡിനെതിരെയുള്ള ജയത്തോടെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് പാകിസ്താൻ. 3 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. അയർലൻഡ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടക്കുകയായിരുന്നു. കൈവിട്ടു പോയെന്ന് കരുതിയ മത്സരം പാകിസ്താന് അനുകൂലമാക്കിയത് നായകൻ ബാബർ അസമാണ്. സ്‌കോർ അയർലൻഡ് 106-9, പാകിസ്താൻ 111-7.
ഓപ്പണിംഗ് വിക്കറ്റിൽ 23 റൺസായിരുന്നു പാകിസ്താന് സ്‌കോർ ബോർഡിൽ. സയീം അയൂബിന്റെ(17) വിക്കറ്റ് നഷ്ടമായതോടെയാണ് പാകിസ്താൻ കളിമറന്ന് തുടങ്ങിയത്. മാർക്ക് അഡയറിനായിരുന്നു വിക്കറ്റ്. ബാബറിനെ കൂട്ടുപിടിച്ച് ക്രീസിൽ നിലയുറപ്പിക്കാൻ റിസ്വാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബാറി മക്കാർത്തിക്ക് മുന്നിൽ റിസ്വാൻ(17) വീണതോടെ പാകിസ്താൻ തകർന്നു. പിന്നീട് വന്നവർക്കാർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അബ്ബാസ് അഫ്രീദിയെ കൂട്ടുപിടിച്ചാണ് ബാബർ പാകിസ്താനെ വിജയതീരത്തെത്തിച്ചത്. 2 ബൗണ്ടറികൾ ഉൾപ്പെടെ 32 റൺസാണ് ബാബർ സ്വന്തമാക്കിയത്. 19-ാം ഓവറിൽ ഷഹീൻ ഷാ അഫ്രീദി രണ്ട് സിക്‌സറുകൾ പായിച്ചാണ് പാകിസ്താന് ജയം സമ്മാനിച്ചത്. അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി മൂന്ന് വിക്കറ്റെടുത്തപ്പോൾ കർട്ടിസ് കാംഫെർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ അയർലൻഡിനെ 106 റൺസിൽ എറിഞ്ഞിടുകയായിരുന്നു. 31 റൺസെടുത്ത ഗാരെത് ഡെലാനിയാണ് അയർലൻഡിന്റെ ടോപ് സ്‌കോറർ. ജോഷ്വ ലിറ്റിൽ(22), മാർക്ക് അഡയർ(15), ജോർജ് ഡോക്റെലും(11) മാത്രമാണ് അയർലൻഡ് നിരയിൽ രണ്ടക്കം കടന്നത്. പാകിസ്താന് വേണ്ടി ഇമാദ് വാസിം,ഷഹീൻ ഷാ അഫ്രീദി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.