ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്തുന്ന അവസാനത്തെ ടീമായി ബംഗ്ലാദേശ്. ഗ്രൂപ്പ് ഡിയിൽ നടന്ന അവസാന മത്സരത്തിൽ നേപ്പാളിനെ 21 റൺസിനാണ് ബംഗ്ലാ കടുവകൾ തോൽപ്പിച്ചത്. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 85 റൺസിൽ പുറത്തായി. ബൗളർമാരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുൾപ്പെട്ട സൂപ്പർ എട്ടിലെ ആദ്യ ഗ്രൂപ്പിൽ ബംഗ്ലാദേശ് ഇടം പിടിച്ചു. ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ബംഗ്ലാദേശിനെ മൂന്നു പന്ത് ബാക്കി നിൽക്കെ 106 റൺസിൽ എറിഞ്ഞിടാൻ നേപ്പാളിനായിരുന്നു. ഇതോടെ ഒരു അട്ടിമറി വിജയവും അവർ സ്വപ്നം കണ്ടു. എന്നാൽ ബംഗ്ലാദേശും ഇതേ നാണയത്തിൽ തിരിച്ചടിച്ചതോടെ നേപ്പാൾ തരിപ്പണമായി. 20 റൺസ് എങ്കിലും കണ്ടെത്താൻ ബംഗ്ലാ ബാറ്റർമാർ വിയർത്തു. 17 റൺസെടുത്ത ഷാകിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. മഹമ്മുദുള്ളയും റിഷാദ് ഹൊസെയ്നും 13 റൺസ് വീതമെടുത്തപ്പോൾ ജേക്കർ അലിയും ടസ്‌കിൻ അഹമ്മദും 12 റൺസ് വീതവും നേടി.
നേപ്പാളിനായി സോംപാൽ കാമി, ദിപേന്ദ്ര സിംഗ് ഐറി, രോഹിത് പൗഡേൽ, സന്ദീപ് ലാമിച്ചാനെ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ആസിഫ് ഷെയ്ഖ്(17), കുശാൽ മല്ല(27), ദിപേന്ദ്ര സിംഗ് ഐറി(25) എന്നിവർക്ക് മാത്രമാണ് ബംഗ്ലാദേശ് ബൗളിങ്ങിനെതിരേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. നാല് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ പേസർ തൻസിം ഹസൻ ഷാക്വിബാണ് നേപ്പാളിനെ തകർത്തത്. മുസ്താഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റും ഷാക്വിബുൽ ഹസൻ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.